പടിയൂരിന്റെ ടൂറിസം സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ പഴശ്ശി ഇക്കോ ടൂറിസം

കണ്ണൂർ: പടിയൂരിന്റെ ടൂറിസം സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ പടിയൂര്‍-പഴശ്ശി ഇക്കോ ടൂറിസം പദ്ധതി യഥാര്‍ഥ്യമാകുന്നു. പഴശ്ശി ജലസേചന പദ്ധതിയുടെ റിസര്‍വോയര്‍ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. 68 ഏക്കറുള്ള പുല്‍ത്തകിടി നിറഞ്ഞ പ്രദേശങ്ങളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ആദ്യഘട്ട പ്രവൃത്തികള്‍ക്ക് 5.66 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
ആദ്യഘട്ടത്തില്‍ പടിയൂര്‍ ടൗണില്‍ നിന്ന് പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നവീകരിക്കും. ജലസേചന വകുപ്പിന്റെ അധീനതയിലുള്ള 800 മീറ്റര്‍ റോഡും സ്വകാര്യ വ്യക്തികളുടെ സ്ഥലവും പ്രയോജനപ്പെടുത്തി ഒരു കിലോമീറ്റര്‍ റോഡ് എട്ട് മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിന് 1.35 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ബാക്കി തുക പൂന്തോട്ട നിര്‍മാണത്തിനും പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും വിനിയോഗിക്കും.
ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൂന്തോട്ടം, പാര്‍ക്കുകള്‍, പദ്ധതി പ്രദേശത്തെ തുരുത്തുകള്‍ ബന്ധിപ്പിച്ചുള്ള പാലങ്ങള്‍, ബോട്ട് സര്‍വീസ് എന്നിവയാണ് പ്രധാനമായും നടപ്പാക്കുന്നത്. ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറക്ക് രണ്ടാം ഘട്ടത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കി ടൂറിസം വകുപ്പിന് കൈമാറും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയാണ് പദ്ധതിയുടെ മേല്‍നോട്ട ചുമതല. കിഡ്കിനാണ് നിര്‍വ്വഹണ ചുമതല.
പഴശ്ശി റിസര്‍വോയറും സ്റ്റേറ്റ് ഹൈവേയും തമ്മില്‍ ചേരുന്ന പൂവ്വത്താണ് പ്രൊജക്ടിന്റെ എന്‍ട്രന്‍സ് പോയിന്റായി വരിക. ഇവിടെ നിന്നും പഴശ്ശി ഡാമിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരത്തിലും ഇരിട്ടി ടൗണിലേക്ക് എട്ട് കിലോമീറ്റര്‍ ദൂരത്തിലും ബോട്ട് സര്‍വ്വീസ്, ഏകദേശം ഒന്നരകിലോമീറ്റര്‍ നീളത്തില്‍ റോപ്പ് വേയും ഇതേ നീളത്തില്‍ ചങ്ങാടം, സ്റ്റേറ്റ് ഹൈവേയില്‍ നിന്നും റബ്ബര്‍ ബോര്‍ഡ് സ്ഥലത്തിന്റെ അതിര്‍ത്തിയിലൂടെ മഞ്ചേരിപ്പറമ്പ് വരെ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ഡ്രൈവ് വേ, പഴശ്ശി ഡാം മുതല്‍ പൂവ്വംവരെ രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ മറ്റൊരു ഡ്രൈവ് വേ എന്നിവ പദ്ധതിയില്‍ വിഭാവനം ചെയ്യുന്നുണ്ട്.
പഴശ്ശി അണക്കെട്ട്, അന്താരാഷ്ട്ര വിമാനത്തവളം, അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം, സ്റ്റേറ്റ് ഹൈവേ, സര്‍ക്കാര്‍ കിന്‍ഫ്രക്കായി ഏറ്റെടുക്കുന്ന സ്ഥലം എന്നിവയാണ് പദ്ധതിയുടെ അനുകൂല ഘടകങ്ങള്‍. പഴശ്ശി ഡാം കേന്ദ്രീകരിച്ചുള്ള ബൃഹദ് ടൂറിസം പദ്ധതിയായ ഇക്കോ പ്ലാനറ്റിന്റെ ആദ്യഘട്ട പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ 17ന് രാവിലെ 11 മണിക്ക് പടിയൂരില്‍ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.