ഓരോ പഞ്ചായത്തിലും ഒരു കളിക്കളം പദ്ധതി പുരോഗമിക്കുന്നു

post

112 കളിക്കളങ്ങൾ അനുവദിച്ചു

ജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനായി എല്ലാ പഞ്ചായത്തിലും ഓരോ കളിക്കളം എന്ന ലക്ഷ്യം പൂർത്തീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. വെളിയംകോട്, മാറഞ്ചേരി സ്പോർട്സ് സ്റ്റേഡിയങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കളിക്കളങ്ങൾ ഇല്ലാത്ത 465 പഞ്ചായത്തുകളിലും ഉടൻ കളിക്കളങ്ങൾ ഒരുക്കും. ഇതിന്റെ ഭാഗമായി 112 പുതിയവ അനുവദിച്ചു. കായിക രംഗത്തെ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിനായി പഞ്ചായത്ത് തല സ്പോർട്സ് കൗൺസിലിന്റെ രൂപീകരണം പൂർത്തിയായി.

അടുത്ത അധ്യയന വർഷം മുതൽ ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ കായികം പാഠ്യപദ്ധതിയുടെ ഭാഗമാകും. ‘അക്കാദമിക തലത്തിൽ കായികം പ്രത്യേക ഇനമായി ആദ്യമായി ഉൾപ്പെടുത്തുകയാണ്. അടുത്ത അധ്യയന വർഷം മുതൽ ഇത് ആരംഭിക്കും. ഇതിനുള്ള നടപടികൾ പൂർത്തിയായെന്നും മന്ത്രി വ്യക്തമാക്കി.ചെറുപ്രായത്തിൽ തന്നെ കായിക പ്രതിഭകളെ കണ്ടെത്തേണ്ടത് പ്രധാനമാണ്. സ്‌കൂൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. എല്ലാവരും കായികക്ഷമത ഉള്ളവരായിരിക്കുക എന്ന ഉദ്ദേശത്തോടെയാണ് കായികം അക്കാദമിക പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കിഫ്ബിയിൽ നിന്നും 1000 കോടിയും പ്ലാനിങിൽ നിന്നും 500 കോടിയും ഉൾപ്പെടെ 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ കായിക മേഖലയുടെ അടിസ്ഥാനസൗകര്യം വികസനത്തിനായി വിനിയോഗിച്ചതെന്ന് മന്ത്രി അബ്ദുറഹിമാൻ ചൂണ്ടിക്കാട്ടി.

കൂടുതൽ ആളുകളെ കളിക്കളത്തിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് തല സ്പോർട്സ് കൗൺസിൽ ഏറ്റെടുത്തു നടപ്പിലാക്കണം. സമഗ്ര കായികക്ഷമത മിഷൻ പദ്ധതിയിലൂടെ എല്ലാ കളിസ്ഥലങ്ങളിലും വിദഗ്ധ പരിശീലകരെ നിയമിക്കും. ഇതുവഴി കഴിയുന്നത്ര കുടുംബങ്ങളെ കളിക്കളത്തിലേക്ക് എത്തിക്കുന്നതിനായി സാധിക്കും. കളരി ഉൾപ്പെടെയുള്ള ആയോധന മുറകളിൽ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നതിനുള്ള പദ്ധതികളും ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫുട്‌ബോൾ കോർട്ട്, ഇൻഡോർ കോർട്ട്, ബാസ്‌ക്കറ്റ് ബോൾ കോർട്ട്, മഡ് ഫുട്‌ബോൾ കോർട്ട്, മൾട്ടി പർപ്പസ് കോർട്ട് ഡ്രൈനേജ് സിസ്റ്റം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങളോടെയാണ് വെളിയങ്കോട് സ്റ്റേഡിയം നിർമിക്കുന്നത്.  മൂന്ന് കോടി രൂപയുടെ ഭരണാനുമതിയാണ് സ്റ്റേഡിയം നിർമാണത്തിനായി ലഭിച്ചത്.