ദി ടെക്കി ടീച്ചർ പദ്ധതിക്ക് നിലമ്പൂരിൽ തുടക്കം

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരളയുടെയും കൈറ്റിൻ്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'ദി ടെക്കി ടീച്ചർ' പരിശീലന പദ്ധതി നിലമ്പൂരിൽ ആരംഭിച്ചു. പൊതുവിദ്യാലയങ്ങളിലെ അധ്യാപകരെ ശാസ്ത്രീയമായി ഐടി അധിഷ്ഠിത ബോധന രീതികളിൽ വിദഗ്ധരാക്കുന്നതിനുള്ള പദ്ധതിയാണിത്. നിലമ്പൂർ, വണ്ടൂർ മേഖലയിലെ 156 പ്രൈമറി സ്കൂൾ ഐടി കോ-ഓർഡിനേറ്റർമാർക്ക് അഞ്ച് ബാച്ചുകളിലായി രണ്ട് ദിവസത്തെ റസിഡൻഷ്യൽ പരിശീലനമാണ് നൽകുന്നത്. നിലമ്പൂരിലെ ആദ്യ ബാച്ച് ടെക്കി ടീച്ചർ പരിശീലനം നിലമ്പൂർ നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സ്കറിയ കിനാത്തോപ്പിൽ ഉദ്ഘാടനം ചെയ്തു.
വർത്തമാനകാലത്തെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് അധ്യാപകർക്ക് ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്നതിനാൽ ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗത്തിൽ കാലികമായി വന്നിട്ടുള്ള നവീകരണങ്ങൾ കൂടി ഉൾക്കൊള്ളുന്ന തരത്തിലാണ് ടെക്കി ടീച്ചർ പദ്ധതി നടപ്പിലാക്കുന്നത്. ഐടി വിദ്യാഭ്യാസ സമീപനം, ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗവും പരിപാലനവും, ഡിജിറ്റൽ പാഠഭാഗങ്ങൾ വികസിപ്പിക്കൽ, ഐടി മേഖലയിലെ നവീന സാങ്കേതികത്വം, ഡെലിവറി മോഡ് - മോണിറ്ററിംഗിലും ഹോം പ്രവർത്തനങ്ങളിലും സാങ്കേതികവിദ്യയുടെ ഡിജിറ്റൽ ഉപയോഗം തുടങ്ങി ആധുനിക ഡിജിറ്റൽ സാങ്കേതികതയിലൂന്നിയുള്ള പരിശീലനമാണ് അധ്യാപകർക്ക് ലഭ്യമാകുന്നത്.
സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്രശിക്ഷ കേരളമാണ് പരിശീലനങ്ങളുടെ ക്രമീകരണം നിർവഹിക്കുന്നത്. പരിശീലനം സമയബന്ധിതമായി പൂർത്തിയാക്കുകയും പരിശീലനം ലഭിച്ച പ്രൈമറി സ്കൂൾ ഐടി കോഡിനേറ്റർമാർ തങ്ങളുടെ സ്കൂളിലെ അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്യും. പരിശീലനത്തിന് ആവശ്യമായ മോഡ്യൂളും പരിശീലന സാമഗ്രികളും കൈറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഐടി അധിഷ്ഠിത വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന 'ദി ടെക്കി ടീച്ചർ' പരിശീലന പദ്ധതി നടപ്പാക്കുന്നതോടെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ദൃഢത കൈവരിക്കാൻ കഴിയും.