കണ്ണാവാന്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍

post

കണ്ണൂര്‍: കാഴ്ച പരിമിതിയുള്ളവരെ കൈയ്യിലെ ഊന്നു വടി കൊണ്ട് തിരിച്ചറിയുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇനി ഇവര്‍ക്ക് കണ്‍മുന്നിലുള്ളതൊന്നും തടസ്സമല്ല. പരസഹായമില്ലാതെ എവിടെയും സഞ്ചരിക്കാം. പ്രത്യേകം സജ്ജമാക്കിയ സ്മാര്‍ട്ട് ഫോണാണ് ഇവര്‍ക്ക് കൂട്ടായി എത്തുന്നത്. 3 ജി, 4 ജി സൗകര്യമുള്ള ആന്‍ഡ്രോയിഡ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനായുള്ള സംസാരിക്കുന്ന റൂട്ട് മാപ്പാണ്്. ഇതിലൂടെ പരാശ്രയമില്ലാതെ തങ്ങള്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും  പോകാനുള്ള ദിശ കണ്ടെത്താനും സാധിക്കും. മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും കഴിയും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇസ്പീക്ക് സംവിധാനം, മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെ അതിന് പ്രാപ്തരാക്കുന്ന ആപ്പ്, പത്രവായന, പുസ്തക വായന, വാര്‍ത്തകള്‍, വിനോദങ്ങള്‍  തുടങ്ങിയവക്കുള്ള സോഫ്റ്റ് വെയറുകള്‍ എല്ലാം തന്നെ ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്.ഇതിന് പുറമെ ഓണ്‍ലൈന്‍ പര്‍ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍ എന്നി സൗകര്യങ്ങളും ഫോണില്‍ ലഭ്യമാണ്. 

കാഴ്ചയുള്ള ഒരാള്‍ ഫോണ്‍ ഉപയോഗിക്കുന്നതു പോലെ തന്നെ കൈയ്യുടേയും ചെവിയുടേയും സഹായത്തോടെ എല്ലാവിധ കാര്യങ്ങളും ചെയ്യാന്‍ പറ്റുന്നവിധമുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍  ഈ ഫോണുകളിലുണ്ട്. കാഴ്ച പരിമിതിയുള്ളവരെ സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍(കെഎസ്എച്ച്പിഡബ്ലുസി) നടപ്പാക്കുന്ന കാഴ്ച്ച പദ്ധതിയിലൂടെ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുന്നത്. കാഴ്ച ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരെയും വൈകല്യങ്ങള്‍ നേരിടുന്നവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമാണ് കാഴ്ച പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാനതലത്തില്‍ പരിശീലനം നേടിയ മാസ്റ്റര്‍ ട്രെയിര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ പരിശീലനവും വിതരണത്തിനോടനുബന്ധിച്ച് നടന്നു.

കാഴ്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജയിംസ് മാത്യു എം എല്‍ എ നിര്‍വ്വഹിച്ചു. ഭിന്നശേഷിക്കാരായവര്‍ സവിശേഷമായ കഴിവുള്ളവരാണെന്നും അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കിയാവണം സമൂഹം അവരെ സുരക്ഷിതരാക്കേണ്ടതെന്നും എം എല്‍ എ പറഞ്ഞു. ശ്രാവണ്‍ പദ്ധതിയുടെ ഭാഗമായി ശ്രവണ വൈകല്യമുള്ളവര്‍ക്ക് ശ്രവണ സഹായിയും 12 വയസ്സു വരെ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ പേരില്‍ 18 വയസ്സുവരെ കാലയളവിലേക്ക് നിക്ഷേപിക്കുന്ന ഹസ്ത ദാനം പദ്ധതി സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഇരുപതിനായിരം രൂപ വീതമാണ് ജില്ലയിലെ അമ്പതോളം കുട്ടികള്‍ക്കായി നല്‍കിയത്. പ്രത്യേക സാഹചര്യത്തില്‍ ഈ തുക ആവശ്യമെങ്കില്‍ കോര്‍പ്പറേഷന്റെ അനുതിയോടെ ഉപയോഗിക്കാവുന്നതാണ്. ചലന പരിമിതിയുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനും ശാക്തീകരിക്കുന്നതിനുമായി സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ നടപ്പിലാക്കുന്ന ശുഭയാത്ര പദ്ധതിയില്‍ മുച്ചക്ര വാഹനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.