പുത്തൂരിൽ പുരോഗമിക്കുന്നത് 450 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ

പുത്തൂരിന്റെ മുഖച്ഛായ മാറ്റുന്നതിന് 450 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ പുരോഗമിക്കുന്നതെന്ന് റവന്യൂമന്ത്രി കെ രാജൻ. വിദ്യാഭ്യാസ മേഖലയിൽ മാത്രമായി 11 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടക്കുന്നത്. സുവോളജിക്കൽ പാർക്ക്, മാനസസരോവരം-പൂത്തൂർ കായൽ നവീകരണം, പട്ടികജാതി-പട്ടികവർഗ കോളനി വികസനം തുടങ്ങി വിവിധ പ്രവൃത്തികളിലൂടെ പുത്തൂരിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മതിക്കുന്ന് ഗവ.ജൂനിയർ ബേസിക് സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അധ്യയന വർഷത്തിൽ കൂടുതൽ വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്തുന്നതിന് വേണ്ട പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുമെന്നും ഇതിനായി അധ്യാപകരുടെയും പിടിഎയുടെയും രക്ഷിതാക്കളുടെയും പൂർണ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2021-22 സാമ്പത്തിക വർഷത്തിലെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്‌കൂളിൽ കെട്ടിടസമുച്ചയം നിർമ്മിക്കുന്നത്.
രണ്ട് നിലയും സ്റ്റെയർ റൂമുമായി വിഭാവനം ചെയ്തിരിക്കുന്ന കെട്ടിടം 3400 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് നിർമ്മിക്കുന്നത്. അഞ്ച് ക്ലാസ് മുറികളും ഭിന്നശേഷി സൗഹൃദമായ ശുചിമുറികളും കെട്ടിടത്തിൽ ഒരുക്കും. ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകും.