വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം നേരിട്ടറിഞ്ഞ് കള്കടര്‍

post

വില്ലേജ് ഓഫീസുകളില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നടത്തുന്ന സന്ദര്‍ശനം തുടരുന്നു. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. രണ്ടാം ദിനമായ വെള്ളിയാഴ്ച ഉദുമ, ബാര വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിച്ചു.

ഉദുമ വില്ലേജ് ഓഫീസില്‍ രാവിലെ പത്തരയ്ക്ക് എത്തിയ കളക്ടര്‍ ഹാജര്‍ നില പരിശോധിച്ച ശേഷം റെക്കോര്‍ഡ് റൂം സന്ദര്‍ശിച്ചു. വിവിധ ആവശ്യങ്ങള്‍ക്കെത്തിയ പൊതുജനങ്ങളോട് ഓഫീസ് സേവനം, സേവനം ലഭിക്കാനെടുക്കുന്ന സമയം തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തുകയും ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ പ്രിന്റര്‍, എന്നിവയുടെ കുറവുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. വില്ലേജ് പരിധിയിലെ അതിദരിദ്ര വിഭാഗത്തില്‍പെട്ട രണ്ടുപേരെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

കോതര്‍മ്പത്ത് സ്വദേശി കെ.അമ്മാളു (65), കണ്ണികുളങ്ങര സ്വദേശി രാമന്‍ (72) എന്നിവരെയാണ് സന്ദര്‍ശിച്ചത്. അമ്മാളു അമ്മയ്ക്ക് ഭക്ഷണവും, മറ്റു സഹായവും ചെയ്തു വരുന്നു സമീപവാസിയായ ഓട്ടോ ഡ്രൈവര്‍ മധുവിനെ വില്ലേജ് ഓഫീസില്‍ വച്ച് അനുമോദിച്ചു. വില്ലേജ് ഓഫീസിന് സമീപത്തുള്ള ഉദുമ ജി.എല്‍.പി സ്‌കൂള്‍ സന്ദര്‍ശിച്ച് അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സ്‌കൂളിലെ കളി സ്ഥലത്തിന്റെ കുറവും, ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാത്തതും സ്‌കൂള്‍ അധികൃതര്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഉച്ചയോടു കൂടി ബാര വില്ലേജ് ഓഫീസിലെത്തിയ കളക്ടര്‍ പരാതികള്‍ സ്വീകരിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പട്ടയം അനുവദിച്ചു ലഭിച്ച ഒന്നര ഏക്കര്‍ ഭൂമി കൈമാറ്റം നടത്തിയതിന് വസ്തുവിന് കരം സ്വീകരിക്കുന്നില്ല എന്ന കൊളത്തൂര്‍ സ്വദേശിനി ശ്രീവിദ്യയുടെ പരാതിയും, മിച്ചഭൂമി സ്ഥലത്തിന് പട്ടയം അനുവദിക്കണമെന്നുള്ള ജാനകിയുടെ പരാതിയും കളക്ടര്‍ പരിശോധിച്ചു. അതിദരിദ്ര വിഭാഗത്തില്‍പെട്ട കൂണ്ടോളംപാറ സ്വദേശിനി സരോജിനിയുടെ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. വില്ലേജ് ഓഫീസിലെ പരിമിതികള്‍ ചോദിച്ചറിഞ്ഞു. ബാര കൃഷി ഓഫീസും കളക്ടര്‍ സന്ദര്‍ശിച്ചു.