ഉദ്ഘാടത്തിന് തയ്യാറായി കാക്കത്തോട് പാലം

3.85 കോടി രൂപ ചെലവഴിച്ചാണ് പാലം പൂർത്തിയാക്കിയത്
പോരൂർ - പാണ്ടിക്കാട് പഞ്ചായത്തുകളെയും വണ്ടൂർ- മഞ്ചേരി നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന വടപുറം - പട്ടിക്കാട് സംസ്ഥാനപാതയിലെ അയനികോടുള്ള കാക്കത്തോട് പാലത്തിന്റെ ഉദ്ഘാടനം ഒക്ടോബർ നാലിന് ഉച്ചയ്ക്ക് 12.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും.
3.85 കോടി രൂപ ചെലവഴിച്ചാണ് കാക്കത്തോടിനു കുറുകെ പാലം നിർമിച്ചത്. പോരൂർ, പാണ്ടിക്കാട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന നിലവിലുള്ള പാലം ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നു. 1942ൽ ബ്രിട്ടീഷുകാർ നിർമിച്ച പാലത്തിന്റെ തൂണുകൾക്കും സ്ലാബുകൾക്കും ബലക്കുറവും പാർശ്വഭിത്തിക്കു സമീപം ഇടിച്ചിലും തൂണുകൾക്കു വിള്ളലുകളും അടിഭാഗത്തെ കരിങ്കൽ കെട്ടിന്റെ പലഭാഗങ്ങളും തകർച്ചയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പഴയ പാലത്തിനു സമാന്തരമായി തൊട്ടടുത്തു തന്നെ പുതിയ പാലം നിർമിച്ചത്.
ഈ പാലത്തിന് 10 മീറ്റർ നീളമായിരുന്നു. മൂന്ന് സ്പാനോടുകൂടിയ 3.60 മീറ്റർ വീതിയുള്ള ഒറ്റവരി പാലം പുനർനിർമ്മിയ്ക്കുന്നതിനായി നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതിയും സാങ്കേതികനുമതിയും ലഭിച്ചു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 2020 ജൂണിൽ അന്നത്തെ പൊതുമരാമത്തുവകുപ്പ് മന്ത്രി ജി.സുധാകരൻ വീഡിയോകോൺഫറൻസ് വഴിയാണ് പാലത്തിന് തറക്കല്ലിട്ടത്.
ലോക്ക്ഡൗണിനെ തുടർന്ന് പദ്ധതിയുടെ നിർമാണ ജോലികൾ നിർത്തിവെച്ചിരുന്നതിനാലും പുഴയിൽ ജലനിരപ്പ് ഉയർന്ന കാരണത്താലും നിർമാണ പ്രവൃത്തികൾ നടത്താൻ സാധിച്ചിരുന്നില്ല. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ലോക്ക് ഡൗൺലോഡ് പ്രഖ്യാപിച്ചതിനെ തുടർന്ന് നിർമാണ സാമഗ്രികളും മറ്റു ക്രഷർ മെറ്റീരിയലുകളും ലഭിയ്ക്കാത്ത സാഹചര്യവും ന്യൂനമർദ്ദം കാരണമുണ്ടായ കനത്ത മഴയിൽ നിർമാണ ജോലികൾ തടസപ്പെട്ടതും പദ്ധതി പൂർത്തീകരണത്തിനായി കാലതാമസം നേരിട്ടിരുന്നു. അതിനാൽ പദ്ധതി പൂർത്തീകരണ കാലാവധി മെയ് 2022 വരെ ദീർഘിപ്പിച്ചു കിട്ടി.
പുതിയ പാലം ഗതാഗത യോഗ്യമാകുന്നതോടെ സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ മുതലായ ഭാഗങ്ങളിൽ നിന്നും ജില്ലയിലെ വഴിക്കടവ്, നിലമ്പൂർ മുതലായ ഭാഗങ്ങളിൽ നിന്നും പാണ്ടിക്കാട്, പെരിന്തൽമണ്ണ എന്നീ ഭാഗങ്ങളിലേക്ക് പെട്ടന്ന് എത്തിച്ചേരാൻ സാധിക്കും. ഈ ഭാഗങ്ങളിലുള്ളവർ ചികിത്സക്ക് പ്രധാനമായും ആശ്രയിക്കുന്നത് പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളെയാണ്. അതിനാൽ ദിവസവും നൂറുകണക്കിന് ആംബുലൻസുകളാണ് ഈ പാലത്തിലൂടെ കടന്നു പോകുന്നത്.
പഴയ വീതി കുറഞ്ഞ പാലത്തിലെ ആംബുലൻസുകളടക്കമുള്ള വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ വളരെയധികം പ്രയാസം നേരിട്ടിരുന്നതിനാൽ അവയ്ക്ക് പരിഹാരമാവുകയും മലപ്പുറം ജില്ലയിലെ വടക്കൻ മേഖലയെ കേരളത്തിലെ തെക്കൻ ഭാഗങ്ങളുമായി വ്യാപാരത്തിനും മറ്റും ബന്ധപ്പെടുന്നതിന് ഈ പാലം വീതി കൂട്ടി പുതുക്കി നിർമിച്ചതിലൂടെ സാധ്യമാവുകയും ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
22 മീറ്റർ നീളത്തിള്ള രണ്ട് സ്പാനോടുകൂടി ആകെ 44 മീറ്റർ നീളവും 7.50 മീറ്റർ റോഡ് വേയും ഇരുവശത്തും 1.50 മീറ്റർ വീതം നടപ്പാതകളും അടക്കം ആകെ 11.00 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിട്ടുള്ളത്. പാണ്ടിക്കാട് ഭാഗത്തേയ്ക്ക് 471 മീറ്ററും വണ്ടൂർ ഭാഗത്തേയ്ക്ക് 14 മീറ്ററും വീതമുള്ള അപ്രാച്ച് റോഡുമാണ് പൂർത്തീകരിച്ചിട്ടുള്ളത്. രണ്ടു വർഷത്തിനുശേഷം പ്രവൃത്തി പൂർത്തീകരിച്ച് കാക്കത്തോട് പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ ഒരുങ്ങുകയാണ് സർക്കാർ.