അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് നാടിന് സമർപ്പിച്ചു

post

2026 ഓടെ 50 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം നൽകും

അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം-അസാപിന്റെ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പ്രതിവർഷം 400 ഓളം ഉദ്യോഗാർഥികളെ പരിശീലിപ്പിച്ചു തൊഴിൽ പ്രാപ്തരാക്കുക എന്നതാണ് പാലയാട് അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ലക്ഷ്യം. തൊഴിൽ സാധ്യത ഏറെയുള്ള ടൂൾ എഞ്ചിനീയറിംഗ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിംഗ്, ടൂൾ ഡിസൈനിംഗ് പ്രിസിഷൻ ആൻഡ് സി.എൻ.സി മെഷിനിംഗ് കൺവെൻഷനണൽ ആൻഡ് സി.എൻ.സി വെർട്ടിക്കൽ മില്ലിങ്ങ്, കോൺവെൻഷനണൽ ആൻഡ് സി .എൻ.സി ടേണിങ് കോഴ്സുകൾ എൻ ടി ടി എഫ് ന്റെ നേതൃത്വത്തിൽ നടത്തും.

കൂടാതെ രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ദേശീയ അന്തർദേശീയ നിലവാരമുള്ള കോഴ്സുകളിലും ഇവിടെ പരിശീലനം നൽകും. പ്ലസ് ടു കഴിഞ്ഞവർക്കാണ് പ്രവേശനം. കൂടാതെ ബിടെക് പോലുള്ള പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞവർക്കായി ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്യാനുള്ള അവസരവുമുണ്ട്. വിവിധ കോഴ്സുകൾക്കായി നാല് വിഭാഗത്തിലുള്ള 44 മെഷിനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ലെയ്ത്ത്, മില്ലിംഗ്, ഡ്രില്ലിംഗ്, ഗ്രൈന്റിംഗ് എന്നീ മെഷിനുകൾ ഉൾക്കൊളളുന്ന കൺവെൻഷണൽ മെഷിൻ, ലെയ്ത്ത്, മില്ലിംഗ് എന്നിവ ഉൾക്കൊളളുന്ന കംപ്യൂട്ടറൈസ്ഡ് ന്യൂമെറിക്ക് കൺട്രോൾ മെഷിൻ, ത്രിഡി പ്രിന്റർ മെഷിൻ, ഇലക്ട്രിക്ക് ഡിസ്ചാർജ് മെഷിൻ എന്നിവയാണവ.

വിജയകരമായി കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് തൊഴിൽ കണ്ടെത്താൻ ക്യാംപസ് പ്ലെയ്സ്മെന്റ് സഹായം നൽകും. ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി മെയിന്റനൻസ് തുടങ്ങി വരും കാലത്തെ തൊഴിൽ സാധ്യതകൾ കണ്ടെത്തി അതിനനുസൃതമായ കോഴ്സുകളും ഉടൻ ആരംഭിക്കും. പൊതുസമൂഹത്തിന് ഉപയോഗിക്കാവുന്ന തരത്തിൽ ഒരു യൂണിറ്റും സെന്ററിൽ പ്രവർത്തിക്കും. വിജയകരമായി കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് തൊഴിൽ കണ്ടെത്താൻ സഹായവും നൽകും.

ലോകോത്തര സൗകര്യങ്ങളോടെയാണ് ഈ പാർക്ക് സ്ഥാപിച്ചിട്ടുള്ളത്. കെട്ടിടത്തിന്റെ മൂന്ന് നിലകളിൽ അത്യാധുനിക ക്ലാസ് മുറികൾ, ലാബ് സൗകര്യങ്ങൾ, ലോക്കർ സൗകര്യമുള്ള വസ്ത്രങ്ങൾ മാറാനുള്ള മുറികൾ, മീറ്റിംഗ് റൂമുകൾ, സെർവർ റൂം, നെറ്റ വർക്ക് കണക്റ്റിവിറ്റിയുള്ള ഐ.ടി ലാബ് എന്നിവയും 66000 ലിറ്ററിന്റെ മഴവെള്ള സംഭരണിയും മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് 2026ഓടെ 50 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം നൽകുമെന്ന് അസാപ് പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഉദ്ഘാ‍ന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2026ഓടെ സംസ്ഥാനത്ത് 40 ലക്ഷം തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റൽ മേഖലയിൽ മാത്രം 20 ലക്ഷം തൊഴിലവസരങ്ങളാണ് ഉദ്ദേശിക്കുന്നത്. തൊഴിലില്ലാത്ത അഭ്യസ്തവിദ്യർക്ക് ഡിജിറ്റൽ നൈപുണ്യ പരിശീലനം നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. എൻജിനീയറിംഗ് കോളജുകളിലെയും പോളിടെക്‌നിക്കുകളിലെയും നൈപുണ്യ പരിശീലനം വിപുലീകരിച്ച് നൂതന വ്യവസായങ്ങളുമായി ബന്ധിപ്പിക്കാനുള്ള ഇൻഡസ്ട്രി ഓൺ കാമ്പസ് പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

നൈപുണ്യമുള്ള തൊഴിൽ സമൂഹത്തെ വാർത്തെടുക്കാനാണ് അസാപ് പോലുള്ള സ്ഥാപനങ്ങളിലൂടെ ശ്രമിക്കുന്നത്. ഇതേവരെ രണ്ടര ലക്ഷത്തിലധികം വിദ്യാർഥികൾക്ക് അസാപ് പരിശീലനം നൽകി. നൈപുണ്യ പരിശീലനം എല്ലാവർക്കും ലഭ്യമാക്കിയാലേ സമഗ്ര വ്യാവസായിക മുന്നേറ്റം സാധ്യമാക്കാനാവൂ.

വിദ്യാർഥികൾക്കാണ് അസാപിന്റെ സേവനങ്ങൾ ഇതേവരെ ലഭ്യമായിരുന്നത്. കമ്യൂണിറ്റി സ്‌കിൽ പാർക്കിലൂടെ അത് പൊതുസമൂഹത്തിന് കൂടി ലഭ്യമാവുകയാണ്. ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി നമ്മുടെ സമൂഹത്തെ പരിവർത്തിപ്പിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. വിജ്ഞാന വിതരണത്തിനൊപ്പം അതിന്റെ തുടർച്ച കൂടി വേണം. ലഭിക്കുന്ന അറിവുകൾ വ്യാവസായിക മുന്നേറ്റത്തിന് സഹായകമാവണം. ആ നിലയിലേക്ക് പാഠ്യപദ്ധതിയും പഠന സംവിധാനവുമെല്ലാം രൂപപ്പെടണം.

വ്യാവസായിക സൗഹൃദ അന്തരീക്ഷ റാങ്കിംഗ് മെച്ചപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച സ്റ്റാർട്ടിംഗ് ഇക്കോ സിസ്റ്റമുള്ള സംസ്ഥാനം എന്ന പദവി കഴിഞ്ഞ മൂന്ന് വർഷമായി കേരളത്തെയാണ് തേടിയെത്തുന്നത്. വ്യവസായിക രംഗത്ത് കേരളം മുന്നേറുന്നുവെന്നാണിത് കാണിക്കുന്നത്. നല്ല നിലയിലുള്ള വ്യാവസായിക നിക്ഷേപങ്ങൾ നാട്ടിൽ എത്തിച്ചേരേണ്ടതുണ്ട്. നൈപുണ്യം സിദ്ധിച്ച തൊഴിൽസേന ഇവിടെ ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്.

പാലയാട് അസാപ് സെൻററിൽ ദേശീയ, അന്തർദേശീയ തലങ്ങളിലെ കോഴ്‌സുകളിലേക്ക് അംഗീകൃത മാനദണ്ഡം അനുസരിച്ചുള്ള പരിശീലനം ഉണ്ടാകും. പൊതുസമൂഹത്തെ പാർക്കുമായി ബന്ധിപ്പിക്കാൻ പ്രത്യേക യൂനിറ്റ് ഉണ്ടാവും. ആഗോള വ്യവസായിക വികസനത്തിന് സഹായകമാവുന്ന പരിശീലന പരിപാടികൾ ഇവിടെ ഉണ്ടാവും. 3780 ചതുരശ്ര അടിയിൽ ഭിന്നശേഷി സൗഹൃദ മാതൃകയിലാണ് മൂന്നുനില കെട്ടിടം. ഈ സ്‌കിൽ പാർക്ക് കേരളത്തിലെ 16 സ്‌കിൽ പാർക്കുകളിൽ ഏറ്റവും വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലയാട് അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഒരുക്കിയത് നാടിന് പൊതുവായുള്ള സൗകര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഓപ്പറേറ്റിംഗ് പാർട്ട്ണറായി തെരഞ്ഞെടുത്ത എൻടിടിഎഫുമായി സ്‌കിൽ പാർക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയും പൊതുധാരണയും ഉണ്ടാവേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തുതന്നെ പ്രശസ്തിയാർജിച്ച സ്ഥാപനമായ എൻടിടിഎഫിന്റെ പ്രാപ്തിയെക്കുറിച്ചോ കഴിവിനെക്കുറിച്ചോ സംശയമൊന്നുമില്ല.

എൻടിടിഎഫിന് പൂർണമായി ഇതിന്റെ ചുമതല ഏൽപ്പിക്കുമ്പോൾ സ്വാഭാവികമായും എൻടിടിഎഫിന്റേതായ ഒരു സ്വന്തം താൽപര്യം അതിനകത്ത് ഉയർന്നു എന്നു വരും. അതിൽനിന്ന് വ്യത്യസ്തമായി നാടിന്റെയാകെ താൽപര്യത്തിന് വേണ്ടി നിലകൊള്ളുന്ന ഒന്നായി ഈ കമ്യൂണിറ്റി സ്‌കിൽപാർക്ക് തുറന്നുപ്രവർത്തിക്കേണ്ടതായിട്ടുണ്ട്. എൻടിടിഎഫുമായി കൂടുതൽ ചർച്ച നടത്തേണ്ടതുണ്ട്. എൻടിടിഎഫിന്റെ കഴിവിനെ കുറച്ചു കാണുന്നു എന്നല്ല. പക്ഷേ, ഭാവിയിൽ ഈ കാര്യങ്ങൾ കൂടുതൽ വിശദമായി ചർച്ച ചെയ്യേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.