കൊണ്ടോട്ടി ബൈപ്പാസ് റോഡിലെ കുഴികള്‍ക്കും ഗതാഗത കുരുക്കിനും പരിഹാരമാകുന്നു

post


കൊണ്ടോട്ടി ബൈപ്പാസ് റോഡില്‍ ഗതാഗത കുരുക്കിന് കാരണമാകുന്ന കുഴികള്‍ അടക്കുന്നതിനും റോഡ് നവീകരിക്കുന്നതിനുമുള്ള രണ്ട് പദ്ധതികള്‍ക്ക് അനുമതി ഉത്തരവ് ഉടനെയുണ്ടാകുമെന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എ അറിയിച്ചു. ബൈപ്പാസില്‍ മഴക്കാലത്ത് വലിയ കുഴികള്‍ രൂപപ്പെടുന്ന പതിനേഴിലെ ഫെഡറല്‍ ബാങ്കിന് മുന്‍വശത്തുള്ള റോഡ് ഇന്റര്‍ലോക്ക് കട്ടകള്‍ ഉപയോഗിച്ച് നന്നാക്കും. മഴവെള്ളം ഡ്രൈനേജിലൂടെ ഒഴുകി പോകുന്നതിന് സംവിധാനമുണ്ടാക്കും. ഇതിനായി ദേശീയപാത അതോറിറ്റിയുടെ അംഗീകാരത്തിനായി 32 ലക്ഷം രൂപയുടെ അടിയന്തര പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ അടിയന്തിര അനുമതി ഉണ്ടാകും.

കേന്ദ്ര ദേശീയ പാത വിഭാഗത്തിന്റെ (എന്‍എച്ച്എ.ഐ.) അധീനതയിലുള്ള ദേശീയപാത 966 ന്റെ ഭാഗമാണ് ഈ റോഡ്. കൊണ്ടോട്ടി മുതല്‍ കുറുപ്പത്ത് വരെയുള്ള റോഡ് ആധുനിക വല്‍ക്കരികുന്നതിന് നാല് കോടി നാല്‍പത് ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ പ്രെപ്പോസല്‍ നല്‍കിയത് അംഗീകാരത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ഈ രണ്ട് പ്രവൃത്തികള്‍ക്കുമുള്ള ഫണ്ട് കേന്ദ്ര ദേശീയ പാത വിഭാഗമാണ് അനുവദിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇവയുടെ മെയിന്റനന്‍സ് സംസ്ഥാന ദേശീയ പാത വിഭാഗമായിരിക്കും നിര്‍വഹിക്കുക.


പുതുതായി നിര്‍മിക്കുന്ന കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതയുടെ സ്ഥലമെടുപ്പ് കാര്യങ്ങള്‍ക്ക് പദ്ധതി പ്രദേശത്തെ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളുടെ യോഗത്തിന് എത്തിയ കേന്ദ്ര ദേശീയ പാത പാലക്കാട് മേഖല പ്രൊജക് ഡയറക്ടര്‍ വിപിന്‍ മധു അടക്കുള്ള ഉദ്യോഗസ്ഥരുമായി എം.എല്‍.എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കൊണ്ടോട്ടി ബൈപ്പാസ് റോഡിലെ പ്രവൃത്തി അനുമതിക്കായുള്ള തീരുമാനങ്ങളെടുത്തിട്ടുള്ളത്.