ഗ്രീന്‍ഫീല്‍ഡ് പാത: അതിരുകളില്‍ കല്ലിടല്‍ 22ന് തുടങ്ങും

post

നിര്‍ദിഷ്ട കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായി ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടല്‍ ഈ മാസം 22ന് ആരംഭിക്കും. പുതിയ പാതയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി ജില്ലാ കലക്ടറുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് - മലപ്പുറം ജില്ലാ അതിര്‍ത്തിയായ എടപ്പറ്റ വില്ലേജിലാണ് ഗ്രീന്‍ഫീല്‍ഡ് പാതയുടെ മലപ്പുറം ജില്ലയിലെ അതിര്‍ത്തിക്കല്ലിടല്‍ ആരംഭിക്കുക. ഒരു മാസത്തിനുള്ളില്‍ കല്ലിടല്‍ പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി 45 മീറ്റര്‍ വീതിയില്‍ ഓരോ 50 മീറ്ററിലുമാണ് അതിരുകളില്‍ കല്ലുകള്‍ സ്ഥാപിക്കുക. ജി.പി.എസ് കോഡ്സിന്റെ അടിസ്ഥാനത്തില്‍ കോണ്ക്രീറ്റില്‍ നിര്‍മിച്ച അതിര്‍ത്തിക്കല്ലുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ജൂണില്‍ സ്ഥലമെടുക്കുന്നതിനായി ത്രി എ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും പരാതികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നതിനാല്‍ കല്ലിടുന്നതില്‍ മറ്റു തടസങ്ങള്‍ ഇല്ല.

ഗ്രീന്‍ഫീല്‍ഡ് പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭൂവുടമസ്ഥരുടെ ഭൂമി അതിര്‍ത്തി കൃത്യമായി രേഖപ്പെടുത്തുന്നതായിരിക്കും. ഇത്തരത്തില്‍ കൃത്യമായി രേഖപെടുത്തുന്നതിനായി കല്ലുകള്‍കൊണ്ട് സ്ഥലം ഉടമസ്ഥര്‍ അതിര്‍ത്തികള്‍ വേര്‍തിരിക്കേണ്ടതാണ്. ഇത് ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ ലഭിക്കുന്നതിനും പിന്നീടുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനും ഉപകരിക്കും.

കല്ലിടാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പരമാവധി സഹകരണം നല്‍കാന്‍ പ്രദേശവസികളും ഭൂവുടമകളും തയ്യാറാകണമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ അഭ്യര്‍ത്ഥിച്ചു. അതിര്‍ത്തിയില്‍ കല്ലിടാനും സര്‍വെയ്ക്കുമായി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അതാത് ഭൂമിയുടെ ഉടമസ്ഥര്‍ ആധാരം, നികുതിചീട്ട് എന്നിവ സഹിതം സ്ഥലത്ത് സന്നിഹിതരാകണമെന്നും ജില്ലാകലക്ടര്‍ അഭ്യര്‍ഥിച്ചു. ഏറ്റെടുക്കുന്ന ഭൂമിയില്‍ സ്ഥാപിക്കുന്ന അതിര്‍ത്തിക്കല്ലുകള്‍ സംരക്ഷിക്കേണ്ടത് അതാത് ഭൂവുടമസ്ഥരുടെ ഉത്തരവാദിത്തമാണ്. കല്ലുകള്‍ക്ക് സ്ഥാന ചലനം സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ആ ഭൂവുടയ്ക്ക് നേരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഭാരത് മാല പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പാത പദ്ധതിയ്ക്കായി 304.59 ഹെക്ടര്‍ ഭൂമിയാണ് ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്നത്.