റെക്കോര്‍ഡിട്ട് കുടുംബശ്രീ :ഓണം വിപണന മേളയില്‍ 1.11 കോടിയുടെ വില്‍പന

post

കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിച്ച ഓണം വിപണന മേളകള്‍ വഴി ജില്ലയില്‍ വിറ്റഴിച്ചത് 1,11,80,883 രൂപയുടെ ഉത്പന്നങ്ങള്‍. 111 സി.ഡി.എസുകളില്‍ നിന്ന് 106 ചന്തകളും ഒരു ജില്ലാതല ചന്തയുമാണ് സംഘടിപ്പിച്ചത്. ഇത്തവണ 16 സി.ഡി.എസുകളില്‍ റെക്കോര്‍ഡ് വില്‍പനയാണുണ്ടായത്. കുഴിമണ്ണ സി.ഡി.എസില്‍ ഒരുക്കിയ വിപണനമേളകളിലാണ് ഏറ്റവും കൂടുതല്‍ വിറ്റുവരവുണ്ടായത്.

5,57,360 രൂപയുടെ വില്‍പ്പനയാണ് കുഴിമണ്ണ സി.ഡി.എസിലെ ഓണവിപണന മേളയിലുണ്ടായത്. പരപ്പനങ്ങാടി 4,24,970, വാഴയൂര്‍ 3,90,576, ചേലേമ്പ്ര 3,47,405, മഞ്ചേരി 3,32,929, നന്നമുക്ക് 2,30,599, പാണ്ടികാട് 2,26,945 വെളിയങ്കോട് 2,23,411, വാഴക്കാട് 2,35,110, മുതുവല്ലൂര്‍ 2,30,330, കൊണ്ടോട്ടി 2,06,983, കുറുവ 2,04,335, മൂര്‍ക്കനാട് 2,02,115, മൂത്തേടം 1,95,227, നിരമരുതൂര്‍ 1,94,500, പോരൂര്‍ 1,94,060 എന്നീ 15 സി.ഡി.എസുകളിലും ഉയര്‍ന്ന വിറ്റു വരവുണ്ടായി.

സി.ഡി.എസുകള്‍, കാര്‍ഷിക, കാര്‍ഷികേതര മേഖലകളില്‍ നിന്നായി 3,663 സംരംഭകരാണ് മേളയില്‍ പങ്കെടുത്തത്. ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ അഞ്ച് ദിവസങ്ങളിലായാണ് ഓണവിപണനമേളകള്‍ സംഘടിപ്പിച്ചത്. കുടുംബശ്രീ സംരംഭകരുടെ വ്യത്യസ്തതയാര്‍ന്ന ഉത്പന്നങ്ങളും കൃഷിക്കൂട്ടങ്ങള്‍ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും മൂല്യവര്‍ധിത ഉത്പന്നങ്ങളുമാണ് മേളയില്‍ ഒരുക്കിയിരുന്നത്.