മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ പിടി വീഴും

post


ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ മിന്നല്‍ പരിശോധനയുമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍. മാലിന്യങ്ങള്‍ തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരക്കുന്നേല്‍ അറിയിച്ചു. പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ (ഓഗസ്റ്റ് 23) ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ ഒരേ സമയം പരിശോധന നടത്തുകയും നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങള്‍, ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ എന്നിവയില്‍നിന്നുള്ള ഖര-ദ്രവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമൂലം പല ജലാശയങ്ങളും മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് ഈ പ്രവൃത്തി തുടരുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ പരിശോധനകളിലെ കുറവു നിമിത്തം ഈ പ്രവണത കൂടിയിട്ടുണ്ട്. ജൂണ്‍ 28 നും ജൂലൈ 25നും സമാനമായ രീതിയില്‍ പരിശോധനകള്‍ നടത്തിയിരുന്നു. ദ്രവ മാലിന്യങ്ങള്‍ ഡ്രൈനേജുകളിലേക്കും ജലസ്രോതസുകളിലേക്കും തുറന്നുവിട്ടതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പതിമൂന്ന് കേസുകള്‍ ഫയല്‍ ചെയ്യുകയും 75,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം തടയാന്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.