കരുതലിന്റെ കൈത്താങ്ങുമായി വീണ്ടും സുബൈദ ഉമ്മ

post


കോവിഡ് മഹാമാരിക്കും പ്രളയത്തിനുമിടയില്‍ കേരളം കിതച്ചു നിന്നപ്പോള്‍ കൈത്താങ്ങുമായി വന്ന നിരവധിപേരില്‍ മറക്കാനാവാത്ത പേരാണ് സുബൈദ ഉമ്മയുടേത്. സ്വന്തം ഉപജീവന മാര്‍ഗമായ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി 10,000 രൂപയാണ് ഉമ്മ നല്‍കിയത്. ഒരിക്കല്‍ കൂടി സുബൈദ ഉമ്മ ഇന്നലെ കൊല്ലം ജില്ലാ കളക്ടറുടെ മുമ്പിലെത്തി.


ചായ കച്ചവടം നടത്തിയും ആടുവളര്‍ത്തലിലൂടെയും കുടുക്കയില്‍ സമാഹരിച്ച 10,000 രൂപ വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് അവര്‍ എത്തിയത്. ‘നമ്മുടെ നാടിന് ഒരു പ്രശ്‌നം വരുമ്പോള്‍ നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്താലേ എനിക്കൊരു സംതൃപ്തി കിട്ടു' എന്നാണ് ഉമ്മയുടെ വാക്കുകള്‍. ഇല്ലായ്മകളില്‍ നിന്നും തനിക്കായി കഴിയുന്ന കൈസഹായം നാടിന് ചെയ്‌തെന്ന സംതൃപ്തിയോടെയാണ് ഉമ്മ മടങ്ങിയത്.