ഭിന്നശേഷിക്കാര്‍ക്ക് അക്വാട്ടിക് തെറാപ്പിക്ക് പുതിയ സംവിധാനം

post

മലപ്പുറം: ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ അക്വാട്ടിക് തെറാപ്പിക്ക് പുതിയ സംവിധാനമായി. ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി സാമൂഹിക നീതി വകുപ്പിന്റെ പിന്തുണയോടെ യൂണിവേഴ്‌സിറ്റി മനഃശാസ്ത്ര വിഭാഗത്തില്‍ നടപ്പാക്കുന്ന സി ഡി എം ആര്‍ പി പ്രൊജക്ടിന്റെ ഭാഗമായാണ് അക്വാട്ടിക് തെറാപ്പി. യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി സി.ഡി.എം.ആര്‍.പി. പ്രൊജക്ടിന് കീഴില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ഹൈഡ്രോ തെറാപ്പി സംവിധാനമാണ്  യൂണിവേഴ്‌സിറ്റി സ്വിമ്മിങ് പൂളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിപുലീകരിച്ചത്. ഏഴ് വയസ്സിന് മുകളിലുള്ള ചലനവൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് നിലവിലെ അക്വാട്ടിക് തെറാപ്പി സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. 

ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക്  അവരുടെ ചലന ശാരീരിക പ്രക്രിയയും പേശി ബലവും വര്‍ദ്ധിപ്പിക്കുവാന്‍ ഏറ്റവും അനുയോജ്യമായ ഒരു സംവിധാനമാണ് അക്വാട്ടിക് തെറാപ്പി. നിലവില്‍ 37 ഓളം കുട്ടികള്‍ക്ക് പൂര്‍ണ്ണ ചലന ശേഷി ലഭ്യമാക്കാന്‍ നിലവിലുണ്ടായിരുന്ന ഹൈഡ്രോ തെറാപ്പി സംവിധാനത്തിന് സാധിച്ചുവെന്ന് സി ഡി എം ആര്‍ പി ഫിസിയോതെറാപ്പി വിഭാഗത്തിലെ അക്വാട്ടിക് തെറാപ്പിസ്റ്റ് ഡെന്നി ഡേവിസ് അിറയിച്ചു. ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി കേരള സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടുകൂടി മനഃശാസ്ത്ര വിഭാഗത്തിന് കീഴില്‍ കഴിഞ്ഞ നാല് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സി ഡി എം ആര്‍ പി യ്ക്ക് കീഴില്‍ നിലവില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി 11 കമ്മ്യൂണിറ്റി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.