ആഫ്രിക്കൻ പന്നിപ്പനി: നെൻമേനി പഞ്ചായത്തിലും രോഗം സ്ഥിരീകരിച്ചു

post

ഉന്മൂലന നടപടികൾ തുടങ്ങി       

നെന്മേനി ഗ്രാമപഞ്ചായത്തിലെ ഒരു പന്നിഫാമിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. നെൻമേനിയിൽ നിന്ന് പരിശോധനയ്ക്ക് അയച്ച 11 സാമ്പിളുകളിൽ രണ്ടെണ്ണത്തിനാണ് രോഗമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഭോപ്പാലിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഇൻ അനിമൽ ഡിസീസസ് എന്ന സ്ഥാപനത്തിൽ നിന്ന് ലഭിച്ച പലിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിൽ നിന്ന് അയച്ച നാല് സാമ്പിളുകളും വയനാട് ജില്ലയിലെ രണ്ട് സാമ്പിളുകളും ആണ് പോസിറ്റീവ് ആയിട്ടുള്ളത്. 

നിലവിൽ രോഗ ബാധയുള്ള ഫാമിൽ 210 ഓളം പന്നികൾ ഉണ്ടെന്നാണ് പ്രാഥമികമായ കണക്ക്. ഒരു കിലോമീറ്റർ പരിധിയിൽ10 പന്നികളിൽ താഴെയുള്ള രണ്ട് ഫാമുകൾ ആണ് നിലവിലുള്ളത്. ദേശീയ രോഗനിവാരണ പ്രോട്ടോകോൾ പ്രകാരം രോഗബാധ റിപ്പോർട്ട് ചെയ്ത ഫാമിന്റെ ഒരു കിലോമീറ്റർ ആകാശ പരിധിയിലുള്ള പന്നികളെ മുഴുവൻ ഉന്മൂലനം ചെയ്യേണ്ടതുണ്ട്.  പന്നികളെ ഉന്മൂലനം ചെയ്യുന്ന നടപടികൾ തുടങ്ങി                

ആർ.ആർ.ടി രൂപീകരണവും ദൗത്യ നിർവഹണം സംബന്ധിച്ച പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിന് വേണ്ടി മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം സുൽത്താൻബത്തേരി പ്രാദേശിക മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. രാജേഷ്.വി.ആർ ആക്ഷൻ പ്ലാൻ വിശദീകരിച്ചു. ചീഫ് വെറ്റിനറി ഓഫീസർ ഡോ. ജയരാജ്. കെ മാനന്തവാടി താലൂക്കിൽ നടത്തിയ കേരളത്തിലെ തന്നെ ആദ്യത്തെ ആഫ്രിക്കൻ പന്നിപ്പനി ഉന്മൂല പരിപാടിയു മായി ബന്ധപ്പെട്ട നടപടികൾ വിവരിച്ചു. സുൽത്താൻബത്തേരി വെറ്റിനറി പോളി ക്ലിനിക്കിലെ സീനിയർ വെറ്റിനറി സർജൻ ഡോ. സജി ജോസഫിനായിരിക്കും നെൻമേനി പഞ്ചായത്തിലെ പന്നിപ്പനിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.

നൂൽപ്പുഴ വെറ്റിനറി സർജൻ ഡോ. കെ. അസൈനാർ, അമ്പലവയൽ വെറ്റിനറി സർജൻ ഡോ.വിഷ്ണു സോമൻ തുടങ്ങിയവരുടെ  നേതൃത്വത്തിലാണ് ദയാവധം നടക്കുന്നത് . 10 കിലോമീറ്റർ ചുറ്റളവിലെ നിരീക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ നെൻമേനി വെറ്റിനറി സർജൻ ഡോ. സിമിതാ ജോണിന്റെ നേതൃത്വത്തിൽ നടക്കും.