സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ 'സ്‌നേഹിത'യുടെ ആഭിമുഖ്യത്തില്‍ കര്‍മ്മ പദ്ധതിയൊരുക്കും

post

മലപ്പുറം : ബാല്യ വിവാഹമുള്‍പ്പെടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ 'സ്‌നേഹിത' പദ്ധതി പ്രയോജനപ്പെടുത്താന്‍ ധാരണ. നിയമങ്ങള്‍ ശക്തമെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്‌നേഹിത പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം. ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ബാല്യ വിവാഹങ്ങളില്‍ ജില്ലാ അതിര്‍ത്തികളിലുള്ള പെണ്‍കുട്ടികള്‍ ഇരകളാവുന്ന സാഹചര്യത്തില്‍ ജനകീയ ഇടപെടലോടെ പ്രതിരോധമൊരുക്കുകയാണ് ലക്ഷ്യം.

സ്‌നേഹിത പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്‍ പ്രാവര്‍ത്തികമാക്കിയ കോളിംങ് ബെല്‍ പദ്ധതിയില്‍ കണ്ടെത്തിയ അശരണരായ വനിതകളുടെ സംരക്ഷണം ഉറപ്പാക്കും. തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ സന്നദ്ധ സംഘടനകളുടേയും വിവിധ കൂട്ടായ്മകളുടേയും പിന്തുണ ഉറപ്പാക്കും. സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനും യോഗത്തില്‍ ധാരണയായി. സ്ത്രീകള്‍ക്കിടയില്‍ വര്‍ധിക്കുന്ന അര്‍ബുദ രോഗബാധ തടയാനുള്ള മുന്‍കരുതല്‍ നടപടികളില്‍ സ്‌നേഹിത പദ്ധതി പ്രയോജനപ്പെടുത്തും. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വനിതകള്‍ക്കിടയില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കും. ഇതിനുള്ള കര്‍മ്മ പദ്ധതികള്‍ക്കു രൂപം നല്‍കും.

ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ജില്ലാ സെക്രട്ടറി സബ് ജഡ്ജി ആര്‍. മിനി, ശിശു ക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. പി. ഷാജേഷ് ഭാസ്‌കര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, സാമൂഹ്യ നീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ത്രേസ്യാമ ജോണ്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സി.കെ. ഹേമലത വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.