സമ്പൂര്‍ണ ക്ഷയരോഗ ബോധവത്കരണവുമായി കുഞ്ഞിമംഗലം പഞ്ചായത്ത്

post

ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ ബോധവത്കരണ പരിശോധന പരിപാടിയുമായി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ജനകീയ ബോധവല്‍ക്കരണം സാധ്യമാക്കുന്നത്.

92 ആരോഗ്യ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ് പി സി കേഡറ്റുകള്‍ എന്നിവരും പങ്കാളികളായി. വീടുകളില്‍ 6000 ബോധവല്‍ക്കരണ നോട്ടീസുകളും 13500 ചോദ്യാവലിയും വിതരണം ചെയ്തു. പൂരിപ്പിച്ച ചോദ്യാവലി ആശ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ച് നറുക്കെടുപ്പിലൂടെ 14 വാര്‍ഡുകളില്‍ നിന്ന് 28 പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. രോഗലക്ഷണമുള്ള 82 പേരുടെ കഫം ശേഖരിച്ച് പരിശോധനക്കായി പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ഇതില്‍ ഒരാള്‍ക്ക് ക്ഷയരോഗം കണ്ടെത്തി.

രോഗം കണ്ടെത്തുന്നവര്‍ക്ക് ആറുമാസത്തെ സൗജന്യചികിത്സ ഉറപ്പുവരുത്തുന്നുണ്ട്. പഞ്ചായത്തിന്റെ തനത് ഫണ്ടും സാനിറ്റേഷന്‍ ഫണ്ടും ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കോളനികള്‍, അയല്‍ക്കൂട്ടങ്ങള്‍, തൊഴിലിടങ്ങള്‍, ആരാധനാലയങ്ങള്‍, ക്ലബ്ബുകള്‍, വായനശാലകള്‍, അനാഥാലയങ്ങള്‍, ഗ്രാമസഭകള്‍ എന്നിവ കേന്ദ്രീകരിച്ചും അതിഥി തൊഴിലാളികള്‍, തൊഴിലുറപ്പു തൊഴിലാളികള്‍, ഓട്ടോ തൊഴിലാളികള്‍ തുടങ്ങി എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിയുമാണ് വിവിധ ഘട്ടങ്ങളിലായി ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. നവമാധ്യമങ്ങളിലൂടെ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചും ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്ന് കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എ പ്രാര്‍ഥന പറഞ്ഞു.

ജില്ലാ ടി ബി ഓഫീസര്‍ ഡോ.ജി അശ്വിന്‍, പയ്യന്നൂര്‍ താലൂക്ക് ടി ബി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.അഹമ്മദ് നിസാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കവിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ വി ഗിരീഷ് എന്നിവരുടെ പിന്തുണയോടെയാണ് പ്രവര്‍ത്തനം നടത്തുന്നത്. എം വിജിന്‍ എം എല്‍ എ സമ്പൂര്‍ണ ക്ഷയരോഗ ബോധവല്‍ക്കരണ പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്ര കേരളം പുരസ്‌കാരത്തിന് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ പഞ്ചായത്ത് കൂടിയാണ് കുഞ്ഞിമംഗലം.