സ്ത്രീ മുന്നേറ്റം ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് ചെലവഴിച്ചത് 34.84 ലക്ഷം

post

വനിതകളുടെ ഉന്നമനവും സമഗ്ര പുരോഗതിയും ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് വഴി 2021-22 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ ചെലവിട്ടത് 34.84 ലക്ഷം രൂപ. അഞ്ച് പദ്ധതികളിലായാണ് ഈ തുക ചെലവഴിച്ചത്. വിധവകൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ സഹായിക്കുന്ന സഹായഹസ്തം പദ്ധതിയില്‍ നൽകിയത് 291500 രൂപ. 55 വയസിന് താഴെ പ്രായമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകളായ സ്ത്രീകൾക്കാണ് സഹായം. 10 പേർക്കാണ് ധനസഹായം നൽകിയത്.


വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായം നൽകുന്ന 'പടവുകള്‍ പദ്ധതി വഴി 14 ലക്ഷത്തിലധികം രൂപ ചെലവിട്ടു. വിധവകളുടെ മക്കളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയ്ക്ക് ധനസഹായം നല്‍കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജില്ലയിൽ 15 വിദ്യാർത്ഥികൾക്ക് ധനസഹായം ലഭിച്ചു. അശരണരായ വിധവകള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ലഭ്യമാക്കുന്ന 'അഭയകിരണം' പദ്ധതിയിലൂടെ 78 വനിതകൾക്കായി 580000 രൂപ നൽകി.


വനിതകള്‍ ഗൃഹനാഥരായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ്പിന് 65 പേർ അർഹരായി. 408500 രൂപയാണ് ധനഹായമായി നൽകിയത്. ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികള്‍ക്കാണ് ധനസഹായം. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ക്ക് പ്രതിമാസം 300 രൂപയും ആറ് മുതല്‍ 10 വരെ 500 രൂപയും പ്ലസ് വണ്‍, പ്ലസ് ടു 750 രൂപയും ബിരുദവും അതിന് മുകളിലും 1000 രൂപയുമാണ് സഹായം.


മംഗല്യ പദ്ധതി വഴി ജില്ലയിൽ 32 പേർക്ക് 8 ലക്ഷം രൂപ ധനസഹായം നൽകി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിധവകൾ, നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയവർ എന്നിവരുടെ പുനർ വിവാഹത്തിന് സർക്കാർ ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ.