ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ രണ്ട് റീച്ചുകളിലും നോഡല്‍ ഓഫീസര്‍മാര്‍

post

ജില്ലയില്‍ ദേശീയപാത വികസനത്തിന്റെയും ബൈപാസ് നിര്‍മാണത്തിന്റെയും ഭാഗമായുള്ള വെളളക്കെട്ട് ഒഴിവാക്കാന്‍ രണ്ട് ദേശീയപാത റീച്ചുകളിലും പ്രത്യേക ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കും. ഇവര്‍ ദൈനംദിനം റോഡ് പരിശോധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവെന്ന് ഉറപ്പുവരുത്തണം. തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം. ദേശീയ പാതയിലും പൊതുമരാമത്ത് റോഡുകളിലും പലയിടത്തും വെള്ളക്കെട്ടിന് പുറമെ വ്യാപകമായി കുഴികളും രൂപപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പും ദേശീയ പാത അതോറിറ്റിയും ഇവ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ജില്ലയില്‍ നിലവില്‍ ആശങ്കാജനകമായ സ്ഥിതിയില്ലെന്നും മഴ തീവ്രമായി തുടര്‍ന്നാല്‍ പലയിടത്തും വെള്ളം കയറാനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് കണക്കാക്കുന്ന സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ വേണ്ട തയ്യാറെടുപ്പുകളും നടത്തും. മലയോര പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മുന്നില്‍കണ്ട് അതീവ ജാഗ്രത പുലര്‍ത്താന്‍ തഹസില്‍ദാര്‍മാര്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. പൊലീസും അഗ്‌നി രക്ഷാസേനയും സുസജ്ജരായിരിക്കണം.

കാലവര്‍ഷക്കെടുതി നേരിടാന്‍ നിയമസഭാ മണ്ഡലം, തദ്ദേശസ്ഥാപന തലങ്ങളില്‍ യോഗങ്ങള്‍ ചേരും. മണ്ഡലം തല യോഗങ്ങള്‍ ജൂലൈ 12, 13 തിയ്യതികളില്‍ ചേരും. എംഎല്‍എമാരുടെ പ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ജൂലൈ 15നകം തദ്ദേശസ്ഥാപന തലത്തില്‍ യോഗങ്ങള്‍ ചേരും. പ്രധാന വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ഈ യോഗത്തിലും പങ്കെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

വീടുകളിലേക്കുള്ള വഴി തടസ്സപ്പെടുത്തും വിധമുള്ള വെള്ളക്കെട്ട് ഒഴിവാക്കാന്‍ റവന്യു വകുപ്പ് അധികൃതരും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ ഇടപെടല്‍ നടത്തണം. റോഡരികുകളിലും മറ്റും അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അടിയന്തര നടപടിയെടുക്കണം. പൊതുമരാമത്ത് വകുപ്പ് റോഡുകളിലെ മരങ്ങള്‍ മുറിക്കാന്‍ വകുപ്പ് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണം. പഞ്ചായത്തിരാജ്, നഗരപാലിക നിയമ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇത്തരം മരങ്ങള്‍ മുറിച്ചുനീക്കാന്‍ അധികാരമുണ്ടെന്ന് മന്ത്രി അറിയിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാം. കാലവര്‍ഷ ദുരിതാശ്വാസ സഹായം എത്രയും വേഗം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി കൈക്കൊളളണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ജില്ലയില്‍ കാലവര്‍ഷത്തിന്റെ ഭാഗമായി ഈ വര്‍ഷം ഇതുവരെ ആറ് പേര്‍ മരിച്ചതായി ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അറിയിച്ചു. രണ്ട് വീടുകള്‍ പൂര്‍ണമായും 110 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ക്വാറികളുടെ പ്രവര്‍ത്തനം ജൂലൈ 17 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അടിയന്തര സാഹചര്യം നേരിടാനാവശ്യമായ മുന്നൊരുക്കങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്തതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

യോഗത്തില്‍ എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കെ ശൈലജ ടീച്ചര്‍, ടി ഐ മധുസൂദനന്‍, കെ വി സുമേഷ്, സണ്ണി ജോസഫ്, എം വിജിന്‍, കെ പി മോഹനന്‍, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, എഡിഎം കെ കെ ദിവാകരന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, സബ് കലക്ടര്‍ അനുകുമാരി, തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മേഴ്‌സി, തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ ടി ജെ അരുണ്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, തഹസില്‍ദാര്‍മാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.