സമഗ്ര വിദ്യാഭ്യാസ പുരോഗതി: പട്ടികജാതി വകുപ്പ് ജില്ലയിൽ ചെലവിട്ടത് 16.90 കോടി

പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ഊർജ്ജിത പ്രവർത്തനങ്ങളുമായി മുന്നോട്ട് കുതിച്ച് പട്ടികജാതി വികസന വകുപ്പ്. വിവിധ വിദ്യാഭ്യാസ പദ്ധതികൾക്കായി 2021- 2022 വർഷത്തിൽ 16,900,2216 രൂപയാണ് വകുപ്പ് ജില്ലയിൽ ചെലവിട്ടത്. 16 പദ്ധതികളിലായാണ് ഈ തുക ചെലവഴിച്ചത്. പ്രൈമറി / സെക്കന്ററി, എയ്ഡഡ് ഇനത്തിൽ 6,55,80,000 രൂപ അനുവദിച്ചു. എൻജിനീയറിംഗ് / മെഡിക്കൽ കോഴ്സുകൾക്ക് അഡ്മിഷൻ ലഭിച്ചവർക്ക് പ്രാഥമിക ചെലവിനുള്ള ഗ്രാന്റ് ആയി 20,50,00 രൂപ ചെലവിട്ടു. വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങുന്നതിനുള്ള ധനസഹായമായി 17,25,000 രൂപയും അനുവദിച്ചു.
കേരളത്തിനകത്തും പുറത്തും പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള ഇന്ത്യ ഗവണ്മെന്റിന്റെ സ്കോളർഷിപ്പായി 82,48,510 രൂപയും സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള കേരള സർക്കാരിന്റെ സ്കോളർഷിപ്പായി 181,96,85 രൂപയും അനുവദിച്ചു. എസ് സി, ഒ ഇ സി വിദ്യാർത്ഥികൾക്ക് പാരലൽ കോളേജ് പഠനത്തിനുള്ള ധനസഹായം, സ്റ്റഡി ടൂർ, ശ്രീ അയ്യങ്കാളി സ്കോളർഷിപ്പ്, എൻട്രൻസ് കോച്ചിംഗ്, ബുക്ക് ബാങ്ക് പദ്ധതി തുടങ്ങിയ വിവിധ പദ്ധതികൾക്കായും ഫണ്ട് ചെലവിട്ടിട്ടുണ്ട്.
2021- 2022 വർഷം തൃശൂർ ജില്ലയിൽ പോസ്റ്റ് മെട്രിക് തലത്തിൽ സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ് മേഖലകളിൽ പ്രവർത്തിക്കുന്ന 372 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 47602 എസ് സി / ഒ ഇ സി / ഒ ബി സി ( എച്ച് )/ ഒ ബി സി / ജനറൽ വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾക്ക് അംഗീകാരം നൽകി. തുക വിതരണം ഇ ഗ്രാന്റിംഗ് ഓൺലൈൻ പോർട്ടൽ മുഖേന നൽകി വരുന്നു.
2022 - 2023 വർഷം പ്രീമെട്രിക് തലത്തിൽ പഠിക്കുന്ന 21637 വിദ്യാർത്ഥികൾക്ക് 19,35,9269 രൂപ ലംപ്സം ഗ്രാന്റ് ഇനത്തിൽ വിതരണം ചെയ്തു. പ്രൈമറി / സെക്കന്ററി / എയ്ഡഡ് ഇനത്തിൽ 17351 പേർക്ക് 3,470,2000 രൂപയും ജൂൺ 30 വരെ ചെലവിട്ടു.