കരിപ്പൂര്‍ വിമാനത്താവളം: വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു

post


കരിപ്പൂര്‍ വിമാന താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നിയമസഭയെ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനവും വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ അഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് ടി.വി.ഇബ്രാഹീം എം.എല്‍.എ നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2020 ഓഗസ്റ്റിലുണ്ടായ വിമാന ദുരന്തത്തെ തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അപകട കാരണം കണ്ടെത്തുന്നതിനായി നിയോഗിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ, വലിയ വിമാനമുപയോഗിച്ചുള്ള സര്‍വീസ് പുനരാരംഭിക്കുന്നതില്‍ തീരുമാനമുണ്ടാകൂ. വിലക്ക് പിന്‍വലിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.ഈ ആവശ്യം 2021 ജൂലൈ 13ന് പ്രധാനമന്ത്രിയെ നേരില്‍ കണ്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. റണ്‍വേ വികസനത്തിനായി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു.


റണ്‍വേ വികസനം പൂര്‍ത്തിയാകുന്നതോടെ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് സാധിക്കും. ഇതോടെ ആദ്യന്തര സര്‍വീസുകള്‍ അടക്കം കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതിന് വിമാനത്താവളം സജ്ജമാകും. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ മറുപടി പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം അടക്കം രാജ്യത്തിന്റെ വിവിധ നഗരങ്ങളിലേക്ക് ആഭ്യന്തര സര്‍വീസ് വളരെ പരിമിതമാണ് എന്നും ഇത് കോഴിക്കോട് മലപ്പുറം ജില്ലകളുടെ ടൂറിസം, വ്യവസായ വാണിജ്യ രംഗത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും സബ്മിഷന്‍ അവതരിപ്പിച്ച് ടി.വി. ഇബ്രാഹീം എം.എല്‍.എ പറഞ്ഞു.