ചെലവു കുറഞ്ഞ ഊർജത്തിനായി ഗൗരവമായ പഠനം വേണം

post

ഊർജം ചെലവു കുറഞ്ഞ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഗൗരവമായ പഠനം ആവശ്യമാണെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. ക്ലീൻ എനർജി രംഗത്ത് ഗവേഷണ വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനമായി എനർജി മാനേജ്‌മെന്റ് സെന്റർ, കെ-ഡിസ്‌ക്, ക്ലീൻ എനർജി നാഷണൽ ഇൻകുബേഷൻ സെന്റർ എന്നിവയുടെ സഹകരണത്തോടെ സ്ഥാപിക്കുന്ന ക്ലീൻ എനർജി ഇന്നൊവേഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ ഉദ്ഘാടനവും ഇന്നൊവേഷൻ ചാലഞ്ച് പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.


ഏറ്റവും ചെലവു കുറഞ്ഞ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന ജലവൈദ്യുത പദ്ധതികൾ പ്രോത്സാപ്പിക്കപ്പെടണമെന്നു മന്ത്രി പറഞ്ഞു. ചെലവു കുറഞ്ഞ ചെറുകിട ജലവൈദ്യുത പദ്ധതികളെക്കുറിച്ച് ആലോചിക്കണം. സംസ്ഥാനത്ത് ആകെയുള്ള 3000 ടിഎംസി ജലത്തിൽ കൃഷിക്കും വൈദ്യുതോത്പാദനത്തിനുമായി 300 ടിഎംസി വെള്ളം മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 1900 വരെ ഉപയോഗിക്കാനാകുമെന്നു പഠന റിപ്പോർട്ടുണ്ട്. ഇതു ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. കേരളത്തിലുള്ള വൻ തോറിയം നിക്ഷേപം ഊർജ മേഖലയിൽ ഗുണപ്രദമായി ഉപയോഗിക്കേണ്ടതിനെക്കുറിച്ചും പഠനങ്ങൾ വേണം. ചെലവു കുറഞ്ഞ സോളാർ പാനലുകൾ നിർമിക്കുന്നതിനെക്കുറിച്ചും ഗൗരവമായ ഗവേഷണം നടക്കണമെന്നു മന്ത്രി പറഞ്ഞു.


റിന്യൂവബിൾ എനർജി സാധാരണക്കാർക്കു പ്രാപ്യമാകുന്നതിനായുള്ള പുതിയ ആശയങ്ങൾ രൂപപ്പെടുത്തണമെന്നു ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഏഷ്യയിലെ ഏറ്റവും മികച്ചസ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കേരളത്തിലാണ്. ബജറ്റിൽ പ്രഖ്യാപിച്ച വെഞ്ച്വർ ഫണ്ട് രൂപീകരിക്കുന്നതിനു തീരുമാനമായിട്ടുണ്ട്. ഇതു സ്റ്റാർട്ടപ്പുകൾക്കു വലിയ സൗകര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


വൈദ്യുതി വകുപ്പും ഗതാഗത വകുപ്പും ചേർന്ന് സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർവീസുകൾ ഇലക്ട്രിക് ബസുകളാക്കുന്നതിന്റെ ഭാഗമായി 50 ബസുകൾ തിരുവനന്തപുരം നഗരത്തിൽ ഉടൻ സർവീസ് ആരംഭിക്കും. ആദ്യ ഘട്ടമായി അഞ്ചു ബസുകൾ രണ്ടു ദിവസത്തിനകം എത്തും. കൊച്ചി, കോഴിക്കോട് നഗരങ്ങളിലും സിറ്റി സർവീസുകൾ ഇലക്ട്രിക് ബസിലേക്കു മാറുന്നതോടെ ഇന്ധനച്ചെലവ് ഇനത്തിൽ വലിയ ലാഭമുണ്ടാക്കാനും പാരിസ്ഥിതിക പ്രശ്‌നങ്ങൾ കുറയ്ക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.


ക്ലീൻ എനർജി ഇന്നൊവേഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്ററിന്റെ ലോഗോ ചടങ്ങിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു. സെന്ററിനെക്കുറിച്ചുള്ള വിഡിയോ മന്ത്രി പി. രാജീവും വെബ്‌സൈറ്റ് മന്ത്രി ആന്റണി രാജുവും പ്രകാശനം ചെയ്തു. തിരുവനന്തപുരത്തെ ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങിൽ ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, സോഷ്യൽ ആൽഫ സി.ഇ.ഒ. മനോജ് കുമാർ, ടാറ്റ പവർ സി.ഇ.ഒയും എം.ഡിയുമായ ഡോ. പ്രവീൺ സിൻഹ, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി.സി. അനിൽ കുമാർ, സി.ഇ.ഐ.ഐ.സിയുടെ സി.ഇ.ഒ. ഡോ. ജി. ഗണേഷ് ദാസ്, എനർജ് മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ എന്നിവർ പങ്കെടുത്തു.