സമൂഹത്തില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ ഗ്രന്ഥശാലകള്‍ക്കു കഴിയണം: മുഖ്യമന്ത്രി

post

സമൂഹത്തില്‍ നന്‍മയുടെ സന്ദേശവും ശാസ്ത്ര ബോധവും വളര്‍ത്താന്‍ ഗ്രന്ഥശാലകള്‍ക്കു കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഗ്രന്ഥശാല പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവീന ആശയങ്ങളും പുതിയ രാഷ്ട്രീയ വീക്ഷണങ്ങളും പ്രചരിപ്പിക്കുന്നതിനായിട്ടാണു പഴയകാലത്തു ഗ്രന്ഥശാലകളും വായനശാലകളും സ്ഥാപിക്കപ്പെട്ടതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണത്തിനുള്ള ഇടങ്ങളായി പ്രവര്‍ത്തിച്ചതും ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ ആണ്. വര്‍ത്തമാനകാലത്തെ ചരിത്രവും സംസ്‌കാരവും വെല്ലുവിളി നേരിടുമ്പോള്‍ ഗ്രന്ഥശാലകള്‍ക്കായി പുതിയ നയരൂപീകരണം നടത്തുന്നത് എല്ലാ അര്‍ഥത്തിലും ഉചിതമാണ്. മുന്നേറ്റം 25 ഗ്രന്ഥശാലാ രംഗത്തെ കാലോചിത പരിഷ്‌കാരത്തിനും മുന്നേറ്റത്തിനും കാരണമാകുമെന്നു കരുതുന്നതായും ഓണ്‍ലൈനായി നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ലൈബ്രറി കൗണ്‍സിലിന്റെ ഐ.വി. ദാസ് സമഗ്രസംഭാവന പുരസ്‌കാരം സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്‍ ഏറ്റവുവാങ്ങി. ടി. പത്മനാഭന്‍ പുരസ്‌കാരം സമ്മാനിച്ചു. പുസ്തകങ്ങളും ആവിഷ്‌കാരങ്ങളും വെല്ലുവിളി നേരിടുന്ന നൂറ്റാണ്ടിലൂടെയാണു രാജ്യം കടന്നു പോകുന്നതെന്നും ഡിജിറ്റല്‍ രൂപത്തിലെങ്കിലും നാളേയ്ക്കു വേണ്ടി അവ സംരക്ഷിക്കേണ്ടതുണ്ടെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. കടമ്മനിട്ട പുരസ്‌കാരം സുനില്‍ പി. ഇളയിടവും മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള പി.എന്‍ പണിക്കര്‍ പുരസ്‌കാരം അഡ്വ. പി. അപ്പുക്കുട്ടനും സ്വീകരിച്ചു. ബിനോയ് വിശ്വം എം.പി, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു, ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞികൃഷ്ണന്‍, സാഹിത്യകാരന്‍മാര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.