ഉദ്ഘാടനത്തിന് പിന്നാലെ തവനൂർ ജയിൽ സന്ദർശിക്കാൻ വൻ ജന തിരക്ക്

മക്കളും മക്കളുടെ മക്കളുമൊന്നും ഇനിയൊരിക്കലും ഇതിനകം കാണാതിരിക്കട്ടെയെന്ന പ്രാർത്ഥനയോടെയാണ് മിക്കവരും തവനൂരിലെ സെൻട്രൽ ജയിലിൻ്റെ കൂറ്റൻ ഇരുമ്പു കവാടത്തിലുടെ അകത്ത് പ്രവേശിച്ചത്.
ടൈലുപാകിയ വൃത്തിയും വെടിപ്പുമുള്ള സ്ഥലം. എങ്കിലും ഒരു മടങ്ങിവരവില്ലെന്ന് ഉറപ്പിച്ചാവും ഓരോ സന്ദർശകരും തിരിച്ചിറങ്ങിയിട്ടുണ്ടാവുക. സംസ്ഥാനത്തെ നാലാമത്തേതും സ്വാതന്ത്രത്തിനു ശേഷം സർക്കാർ നിർമിക്കുന്ന ആദ്യത്തെതുമായ സെൻട്രൽ ജയിലാണ് തവനൂർ കൂരടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങൾക്ക് ജയിൽ സന്ദർശിക്കാൻ അവസരമൊരുക്കിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേരാണ് രാവിലെ മുതൽ ജയിൽ സന്ദർശനത്തിനായി എത്തിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ചു കണ്ണൂർ സബ് ജയിൽ സൂപ്രണ്ട് ഐ.വി ഒതേനൻ, കണ്ണൂർ വനിതാ ജയിൽ എൽ.ഡി ക്ലാർക്ക് നീഷ്‌മ സുകേഷ് എന്നിരുടെ ചിത്ര രചനകളും, ജയിൽ അന്തേവാസികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെയും പ്രദർശനവും ഒരുക്കിയിരുന്നു. കണ്ണൂർ, തവനൂർ, പൂജപ്പുര ജയിലുകളുടെ ചെറു മാതൃകകളാണ് തടവുകാർ പ്രദർശനത്തിന് ഒരുക്കിയിരുന്നത്. കൂടാതെ അടിയന്തരാവസ്ഥാ കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പിണറായി വിജയൻ പരോളിനായി അയച്ച കത്തും ജയിൽ സന്ദർശന വേളയിൽ എ.കെ ഗോപാലൻ എഴുതിയ കുറിപ്പും പ്രദർശനത്തിൽ ഒരുക്കിയിരുന്നു. കൂടാതെ കണ്ണൂർ സ്പെഷ്യൽ ജയിൽ അന്തേവാസികൾ നിർമിച്ച വിത്ത് പേനയും സന്ദർശകർക്ക് വിതരണം ചെയ്തു. കടലാസുകള്‍ ഉപയോഗിച്ച് ചുരുളുകളായി നിര്‍മിച്ച പേനയുടെ അടിഭാഗത്തായി ഫല വൃക്ഷത്തിന്റെയോ തണല്‍ മരത്തിന്റേയോ വിത്തുകളാണ് വെച്ചിട്ടുള്ളത്.