ലാത്തിയും കൈക്കോട്ടും; പൊട്ടുവെള്ളരിയുമായി പോലീസുകാരുടെ കൃഷിജീവിതം

post

തൃശ്ശൂര്‍: പോലീസുകാരനാണോ കൃഷിക്കാരനാണോ എന്ന് ചോദിച്ചാല്‍ ഒരു കാര്‍ഷിക മനസ്സ് തങ്ങളില്‍ ജന്മനായുണ്ടെന്ന് ഷനിലും വിബീഷും ഒരേസ്വരത്തില്‍ പറയും. തൃശൂര്‍ ജില്ലയിലെ പുല്ലൂറ്റ് പെരിങ്ങപ്പാടം സ്വദേശികളായ വിബീഷും ഷനിലും പൊട്ടുവെള്ളരി കൃഷിയില്‍ നൂറുമേനി വിളയിച്ചിരിക്കുകയാണ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സിവില്‍ പൊലീസാണ് ഷനില്‍. വിബീഷ് അഴീക്കോട് കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലും. കൃഷിയില്‍ ഇവര്‍ക്ക് കൂട്ടിന് കൂലിപ്പണിക്കാരായ മുട്ടത്താഴം ലെനിനും കാര്യേഴത്ത് ദിലീപും കച്ചവടക്കാരനായ വാടശ്ശേരി സുരേഷ് ബാബുവും കൂടെയുണ്ട്. 

ജോലിക്കിടയിലും കൃഷിയോടുള്ള താല്‍പ്പര്യം വിടാതെ സൂക്ഷിച്ച സംഘം സുരേഷ് ബാബുവിന്റെ 80 സെന്റ് സ്ഥലത്താണ് പൊട്ടുവെള്ളരി കൃഷിയിറക്കുന്നത്. സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് അഞ്ചംഗ സംഘം കൃഷി ചെയ്തത്. 1,000 മീറ്ററില്‍ ഒന്‍പത് വരികളായാണ് കൃഷി. 250 ഗ്രാം വിത്താണ് വിതച്ചത്. ഒരു കിലോ വിത്തിന് 10,000 രൂപയാണ്. തികച്ചും ജൈവ മാതൃകയിലായിരുന്നു കൃഷി. കോഴി വിസര്‍ജ്ജ്യം, ശര്‍ക്കരയും കപ്പലണ്ടി പിണ്ണാക്കും ചേര്‍ന്ന മിശ്രിതം, ഗോമൂത്രവും ആട്ടിന്‍മൂത്രവും ചേര്‍ന്ന മിശ്രിതം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. കീടനാശിനിയ്ക്ക് പകരം കീടങ്ങളെ തുരത്താന്‍ 'സിറമോണ്‍ ട്രാപ്' എന്ന കെണിയാണ് ഉപയോഗിക്കുന്നത്. 

10 വര്‍ഷമായി സര്‍വ്വീസിലുള്ള വിബീഷ് നാട്ടിലെ അറിയപ്പെടുന്ന നെല്‍ കര്‍ഷകനാണ്. കതിര്‍ എന്ന കൂട്ടായ്മയില്‍ അംഗവുമാണ്. ഒരു ചെറുകിടവീട്ടുകൃഷിയുടെ സ്വഭാവമാണ് എട്ട് വര്‍ഷം സര്‍വീസുള്ള ഷനിലിന്റേത്. കൂലിപ്പണിയും കച്ചവടവും ഉപജീവനമായപ്പോഴും കൃഷിയോടുള്ള താല്‍പര്യമാണ് മറ്റ് മൂവരെയും ഒരുമിച്ച് കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചത്. കൃഷിയുമായി ബന്ധംവെയ്ക്കുന്ന മനസ്സുകള്‍ സമൂഹത്തില്‍ പൊതുവെ കുറഞ്ഞുവരുന്നു എന്ന് തോന്നിപ്പിക്കുന്ന കാലത്താണ് ഇവരെപ്പോലെയുള്ള ചെറുപ്പക്കാര്‍ സമൂഹത്തിന് മാതൃകയാകുന്നത്. 

വിളവെടുപ്പുത്സവം അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഹണി പീതാംബരന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി കെ രാമനാഥന്‍, കൗണ്‍സിലര്‍ വി ജി രതീഷ് എന്നിവര്‍ പങ്കെടുത്തു.