1,200 തദ്ദേശ റോഡുകൾ കൂടി നാടിന് സമർപ്പിച്ചു

post

 * തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ പുനർനിർമിച്ച റോഡുകളുടെ രണ്ടു വർഷത്തെ പരിപാലനം കരാറുകാർ നിർവഹിക്കും

1,200 തദ്ദേശ റോഡുകൾ കൂടി നാടിന് സമർപ്പിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ 1,200 റോഡുകളുടെ ഉദ്ഘാടനമാണ് സർക്കാരിൻ്റെ 100 ദിന പദ്ധതികളുടെ ഭാഗമായി 28 ന് നടന്നത്. പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങളിൽ പൂർത്തിയാക്കിയത് 2,200 റോഡുകളാണ്.

2018 ലെ പ്രളയത്തിലും 2019 ലെ കാലവര്‍ഷക്കെടുതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള നിരവധി റോഡുകള്‍ തകര്‍ന്നിരുന്നു. അവയുടെ പുനരുദ്ധരാണത്തിനായാണ് തദ്ദേശ റോഡ് പുനരുദ്ധരാണ പദ്ധതി ആവിഷ്‌ക്കരിച്ചത്. 1,000 കോടി രൂപ അടങ്കലുള്ള ഈ പദ്ധതിയിലൂടെ 12,000 കിലോമീറ്റര്‍ റോഡ് നവീകരിക്കാനാണ് ലക്ഷ്യമിട്ടത്. 140 നിയമസഭാ മണ്ഡലങ്ങളിലായി 5,115 പ്രവൃത്തികളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതി പ്രകാരം നവീകരിക്കുന്ന റോഡുകളുടെ രണ്ടു വര്‍ഷക്കാലത്തെ പരിപാലന ചുമതല ബന്ധപ്പെട്ട കരാറുകാരനായിരിക്കും. പ്രവൃത്തിയുടെ ഗുണമേന്മ പരിശോധിക്കുന്നതിനായി പ്രത്യേക ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പദ്ധതിയുടെ ജനകീയ മേല്‍നോട്ടത്തിനായി തദ്ദേശസ്ഥാപന തലത്തില്‍ വാര്‍ഡുകൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള സമിതിയും രൂപീകരിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം എല്ലാ പ്രദേശങ്ങളേയും സമഗ്രമായി സ്പർശിക്കുന്ന വിധത്തിലായിരിക്കണമെന്ന സംസ്ഥാന സർക്കാരിൻ്റെ അടിയുടറച്ച നിശ്ചയത്തിൻ്റെ ദൃഷ്ടാന്തമാണ് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി.

മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിച്ച റോഡുകളുടെയെല്ലാം രണ്ടു വർഷത്തെ പരിപാലനം കരാറുകാർ നിർവഹിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുനർനിർമിച്ച 1200 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അഴൂർ കോളിച്ചിറയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.


പദ്ധതി പ്രകാരം 4890 പ്രവൃത്തികളുടെ കരാർ ഉറപ്പിച്ചു. 3412 റോഡുകളുടെ പുനർനിർമാണം പൂർത്തിയായി. നിർമാണം പൂർത്തിയാക്കിയ 2200 റോഡുകളുടെ ഉദ്ഘാടനം മുൻ ഘട്ടങ്ങളിൽ നടന്നു. ആയിരം കോടി രൂപയുടെ പദ്ധതിയിൽ 12,000 കിലോമീറ്റർ റോഡാണ് പുനർനിർമിക്കുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. റോഡ് നിർമാണത്തിലെ ഗുണനിലവാരം പരിശോധിക്കുന്നതിന് റിട്ടയർ ചെയ്ത സൂപ്രണ്ടിംഗ് എൻജിനിയർമാരെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ ടെക്‌നിക്കൽ കമ്മിറ്റിയുമുണ്ട്. ഇതോടൊപ്പം വാർഡുതലത്തിൽ പഞ്ചായത്ത് അംഗങ്ങളുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ പ്രവൃത്തികൾ വിലയിരുത്താൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിവിധ മേഖലകളിൽ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു.

പാവപ്പെട്ട ജനങ്ങൾക്ക് ഗുണമേൻമയോടെ ജീവിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതാണ് കേരള മോഡൽ. നീതി ആയോഗ് കണക്കുകളിലും കേരളം മുന്നിലാണ്. ആയുർദൈർഘ്യത്തിലും കേരളം മുന്നിലാണ്. ലൈഫ് പദ്ധതിയിൽ എല്ലാവർക്കും വീട് സർക്കാർ നൽകുകയാണ്. 20 ലക്ഷം യുവതീയുവാക്കൾക്ക് തൊഴിൽ നൽകാനും നിശ്ചയിച്ചിട്ടുണ്ട്. കേരളത്തെ ശുചിത്വമുള്ള നാടായി മാറ്റാനാകണമെന്നും മന്ത്രി പറഞ്ഞു.