അതിജീവനത്തിനായി ചെറുവനങ്ങള്‍: ജില്ലയില്‍ ഒരുക്കിയത് 79 പച്ചത്തുരുത്തുകള്‍

post



മലപ്പുറം: തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കാനായി ഹരിതകേരള മിഷന്‍ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ സൃഷ്ടിച്ചത് 79  പച്ചത്തുരുത്തുകള്‍. വന്‍മരങ്ങള്‍, കുറ്റിച്ചെടികള്‍, ഫലവൃക്ഷങ്ങള്‍, പൂമരങ്ങള്‍, ഔഷധച്ചെടികള്‍ തുടങ്ങി ജൈവ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് പൊന്നാനി, തിരൂര്‍, പാണ്ടിക്കാട്, കോട്ടക്കല്‍, നിലമ്പൂര്‍ മേഖലകളിലായി ഒരുക്കിയ ഓരോ പച്ചത്തുരുത്തുകളും. പെരിന്തല്‍മണ്ണ നഗരസഭയിലാണ് ജില്ലയില്‍  ഏറ്റവും വലിയ പച്ചത്തുരുത്ത് ഒരുക്കിയതെന്ന് ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.വി.എസ് ജിതിന്‍ പറഞ്ഞു. എരവിമംഗലം താഴെപ്പറ്റകുന്നിലും വട്ടപ്പാറയിലുമായി എട്ടേക്കര്‍ സ്ഥലത്താണ് ജില്ലയിലെ ഏറ്റവും വലിയ പച്ചതുരുത്ത്. എട്ട് ഏക്കര്‍ സ്ഥലത്ത് വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, വള്ളിച്ചെടികള്‍, ഔഷധ സസ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് താഴെപ്പറ്റകുന്നില്‍ പച്ചതുരുത്ത് സൃഷ്ടിച്ചത്. നഗരസഭയിലെ 22- ാം വാര്‍ഡിലെ മാലിന്യ സംസ്‌കരണ പ്ലാന്റിനോട് ചേര്‍ന്നുള്ള  മൂന്ന് ഏക്കറിലെ വട്ടപ്പാറ പച്ചത്തുരുത്തില്‍ വൈവിധ്യമാര്‍ന്ന വൃക്ഷങ്ങളും, പച്ചവള്ളി പടര്‍പ്പുകളും നട്ടുവളര്‍ത്തിയും പരിപാലിച്ചും  ജില്ലയിലെ മികച്ച പച്ചതുരുത്തായി  മാറ്റിയെടുക്കുകയായിരുന്നു.

2005 ല്‍ നഗരസഭ മാലിന്യ സംസ്‌കരണ പ്ലാന്റിനായി വിലയ്ക്ക് വാങ്ങിയ 13.5 ഏക്കറില്‍ ഗ്രീന്‍ ബെല്‍റ്റ് എന്ന വിധത്തിലാണ് 3.5 ഏക്കറില്‍ വൃക്ഷലതാധികള്‍ വച്ചുപിടിപ്പിച്ചു തുടങ്ങിയത്. മാവ്, പ്ലാവ്, റംബുട്ടാന്‍, അരിനെല്ലി, പപ്പായ, നെല്ലിക്ക, മധുരപ്പുളി തുടങ്ങി  600 വൃക്ഷതൈകളാണ് നിലവില്‍ തുരുത്തിലുള്ളത്. ഇതിനാവശ്യമായ മികച്ച ഇനം ഫലവൃക്ഷ തൈകള്‍ കൃഷി വകുപ്പിന്റെയും വനംവകുപ്പിന്റെയും സഹായത്തോടെ സമാഹരിക്കുകയും ബാക്കി നഗരസഭ വിലയ്ക്ക് വാങ്ങുകയുമായിരുന്നു.പരിസ്ഥിതി പുന:സ്ഥാപനത്തിനും ഹരിതവത്കരണത്തിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. മറ്റ് ധനസ്രോതസുകളെ ആശ്രയിക്കാതെ പൂര്‍ണമായും തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തിയാണ് പച്ചത്തുരുത്തുകളുടെ നിര്‍മാണം. പൊതു സ്ഥലങ്ങളിലുള്‍പ്പടെ തരിശ്സ്ഥലങ്ങള്‍ കണ്ടെത്തി ഫലവൃക്ഷത്തൈകളും തദ്ദേശീയമായ സസ്യങ്ങളും നട്ടു വളര്‍ത്തി സ്വാഭാവിക വനങ്ങളുടെ ചെറു മാതൃകകള്‍ സൃഷ്ടിക്കുകയും  പ്രദേശിക ജൈവ വൈവിധ്യം  പുന:സ്ഥാപിക്കുകയുമാണ് പച്ചത്തുരുത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.വി.എസ് ജിതിന്‍  പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൊതു സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ മേഖലയിലെ മാതൃകാ പ്രവര്‍ത്തനം.