ശക്തൻ തമ്പുരാൻ കൊട്ടാരത്തിലെ പൈതൃകോദ്യാനം വികസിപ്പിക്കുന്നു

post

 മന്ത്രി സന്ദർശനം നടത്തി

തൃശൂർ: ശക്തൻ തമ്പുരാൻ കൊട്ടാരത്തിലെ പൈതൃകോദ്യാനം വികസിപ്പിക്കുന്നതിന് നടപടിയാകുന്നു. പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ശക്തൻ തമ്പുരാൻ കൊട്ടാരം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൊട്ടാരത്തിലും പൈതൃകോദ്യാനത്തിലും  നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സന്ദർശനം. പുരാവസ്തു വകുപ്പിന്റെ ചുമതലയേറ്റതിന് ശേഷമുള്ള മന്ത്രിയുടെ ആദ്യ സന്ദർശനമാണ്. വികസന പ്രവർത്തനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമാണ് മന്ത്രി മടങ്ങിയത്.

ഒരുക്കങ്ങൾ പൂർത്തിയാകുന്നതോടെ നാലര ഏക്കറിൽ പരന്ന് കിടക്കുന്ന ഉദ്യാനത്തിലെ ടൂറിസ്റ്റ് സാധ്യതകൾക്ക് കൂടിയാണ് വഴി തുറക്കുന്നത്. ശക്തൻ തമ്പുരാൻ കൊട്ടാരവും ഉദ്യാനവും സർപ്പക്കാവ് പാർക്കും  ശക്തൻ തമ്പുരാൻ ശവകുടീരവും മന്ത്രി സന്ദർശിച്ചു. പി ബാലചന്ദ്രൻ എംഎൽഎ, കൗൺസിലർ പൂർണിമ സുരേഷ് , സംസ്ഥാന പുരാവസ്തു ഡയറക്ടർ ഇ ദിനേശ് , പുരാവസ്തു ഉദ്യോഗസ്ഥർ, ജനപ്രതിനികൾ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.  തുടർന്ന്  ജില്ലയുടെ പൈതൃകം നിലനിർത്താൻ സാംസ്‌കാരിക നിലയങ്ങൾ സംരക്ഷിക്കുക, പ്രഭാത സവാരിക്ക് അനുയോജ്യമായ തരത്തിൽ സൗകര്യമൊരുക്കുക, ഉദ്യാന പരിപാലനം, ദിനവും കല സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സാംസ്‌കാരിക കൂട്ടായ്മകളും വാക് വേ ക്ലബ്ബും ചേർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം യോഗം ചേർന്നു.