മഴക്കാല മുന്നൊരുക്കം: എക്കല്‍ മണ്ണ് നീക്കം ചെയ്യണം

post


വയനാട്: വേനല്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ പുഴകളിലെയും തോടുകളിലെയും അടിഞ്ഞുകൂടിയ എക്കല്‍ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ ഉത്തരവിറങ്ങി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടറാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഇതു സംബന്ധിച്ച അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. പുഴകളുടെയും തോടുകളുടെയും സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന അടിഞ്ഞുകൂടിയ മണ്ണും മറ്റും കാലതാമസമില്ലാതെ നീക്കം ചെയ്യണം.


ജില്ലയില്‍ മുന്‍ വര്‍ഷങ്ങളിലുണ്ടായ കനത്ത മഴയും പ്രളയവും നിമിത്തം വന്‍ തോതില്‍ മണ്ണും മരങ്ങളുമെല്ലാം പുഴകളിലും തോടുകളിലുമെല്ലാം അടിഞ്ഞുകിടക്കുന്നുണ്ട്. പുഴകളുടെയും തോടുകളുടെയും ജലസംഭരണ ശേഷികൂട്ടുന്നതിനും ഒഴുക്ക് സുഗമമാക്കുന്നതിനുമുള്ള സത്വര നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. ഇതിനായി പതിനേഴിന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറിയത്. ഏപ്രില്‍ 28 നകം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും തുക കണ്ടെത്തണം. ശേഖരിക്കുന്ന മൂല്യമുള്ള അവശിഷ്ടങ്ങള്‍ പൊതുലേലം നടത്തണം. നീക്കം ചെയ്യുന്ന അവശിഷ്ടങ്ങള്‍ പൊതു ആവശ്യത്തിനോ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കോ ആവശ്യമുള്ള പക്ഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി നേടി ഉപയോഗിക്കാം. വേനല്‍മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ് എക്കല്‍ മണ്ണ് നീക്കം ചെയ്യാന്‍ പ്രയാസമുള്ള ചെക്ക് ഡാമുകള്‍ക്ക് സമീപമുള്ള സ്ഥലങ്ങളില്‍ ഇവ നീക്കം ചെയ്യാന്‍ മെയ് 15 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. നീക്കം ചെയ്യുന്ന അവശിഷ്ടങ്ങള്‍ മഴക്കാലത്ത് വീണ്ടും ജലസ്രോതസ്സുകളിലേക്ക് തിരിച്ചിറങ്ങാത്ത വിധത്തില്‍ ക്രമീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു