അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷനായി ഗസ്റ്റ് ആപ്പ്

post

അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷന് വേണ്ടി ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫയർ ഫണ്ട് ബോർഡ് വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷനായ 'ഗസ്റ്റ് ആപ്പ്' ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ഐ ഡി കാർഡ് വിതരണം ചെയ്ത് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.

2010 ൽ ആരംഭിച്ച കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ അംഗത്വ രജിസ്‌ട്രേഷൻ താരതമ്യേന കുറവാണ്. നിലവിൽ 58,888 അതിഥി തൊഴിലാളികൾ ആണ് പദ്ധതിയിൽ അംഗങ്ങളായി ചേർന്നിട്ടുള്ളത്. അപേക്ഷ പൂരിപ്പിച്ച് നൽകാനും ഫോട്ടോ നൽകാനും അതിഥി തൊഴിലാളികൾ വിമുഖത കാട്ടുന്നതാണ് അംഗത്വം വർധിക്കാതിരിക്കാൻ കാരണം. ഈ സാഹചര്യം കണക്കിലെടുത്ത് അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷൻ കാര്യക്ഷമമാക്കാനായാണ് 'ഗസ്റ്റ് ആപ്പ്' മൊബൈൽ ആപ്പ് വികസിപ്പിച്ചത്. പദ്ധതിയിൽ അംഗമായിക്കഴിഞ്ഞവർക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. ടെർമിനൽ ബെനഫിറ്റ്സ്, മരണാനന്തര ആനുകൂല്യം, ഭൗതിക ശരീരം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ധനസഹായം, പ്രസവ ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുടങ്ങിയവ ലഭിക്കും.

ബോർഡിലെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാർക്കും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കും തൊഴിലിടങ്ങളിൽ നേരിട്ട് ചെന്ന് മൊബൈൽഫോൺ ഉപയോഗിച്ച് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കാനുള്ള സൗകര്യം ആപ്പിൽ ഒരുക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുമ്പോൾ ഐഡി കാർഡ് തൊഴിലാളികളുടെ വാട്‌സ്ആപ്പ് നമ്പറിൽ ലഭിക്കുന്ന സംവിധാനവും ആപ്പിൽ ലഭ്യമാണ്.

അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്‌ട്രേഷൻ ഉറപ്പുവരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. നിലവിലുള്ള ഇന്റര്‍‌സ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്‌സ് നിയമം - 1979 പ്രകാരം ഏജന്റുമാർ അല്ലെങ്കിൽ കോൺട്രാക്ടർമാർ മുഖേന അഞ്ചിൽ കൂടുതൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങളുടെ കോൺട്രാക്ടർമാരുടെ ലൈസൻസും സ്ഥാപന ഉടമയുടെ രജിസ്‌ട്രേഷനും എടുപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻ തൊഴിൽ വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി. മറ്റ്  സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ ക്രിമിനൽ പശ്ചാത്തലമുൾപ്പെടെ പരിശോധിക്കുന്നതിന് പോലീസ് വെരിഫിക്കേഷൻ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.