കേരളത്തിലെ ഭവന നിർമ്മാണ രംഗത്ത് പുത്തൻ നയം കൊണ്ടുവരും

തൃശൂർ: പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും കേന്ദ്രമായി കേരളം മാറുന്ന സാഹചര്യത്തിൽ കെട്ടിട നിർമ്മാണ രംഗത്ത് പുത്തൻ നയം രൂപീകരിക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രത്തിന്റെ (കെസ്നിക് ) റീജിണൽ ഓഫീസ് കെട്ടിട ശിലസ്ഥാപനവും സർക്കാർ ജനപ്രിയ പദ്ധതിയായ കലവറയുടെ (ബില്‍ഡിംഗ് മെറ്റീരില്‍ ഫെയല്‍ പ്രൈസ് ഷോപ്പ്) പതിനാറാമത് യൂണിറ്റ് ശിലാസ്ഥാപനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ പുതിയ ഭവന സാങ്കേതികവിദ്യകളെ നേരിട്ട് മനസ്സിലാക്കുന്നതിനായി ദേശീയ ഭവനോദ്യാനം നിർമ്മിക്കും. കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയുന്ന ഭവനങ്ങളുടെ മാതൃകകളും നിർമ്മിക്കാനാവശ്യമായ പുത്തൻ സാങ്കേതികവിദ്യകളുടെ പ്രദർശങ്ങളും,ചർച്ചകളും, ഒരു ക്യാമ്പസിൽ ഒരുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരത്ത് ഏഴ് ഏക്കറിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഭവന പാർക്കിന് പ്രാഥമികമായി രണ്ടു കോടിയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെയും കെസ്നികിന്റെയും സഹായത്താൽ രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.