അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലോകവിപണിയിലെത്തിക്കും

post

തൃശൂര്‍ : അതിരപ്പിള്ളി ട്രൈബല്‍ വാലി പദ്ധതിയുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ മൂന്നു കൊല്ലം കൊണ്ട് ലോകവിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അതിരപ്പിള്ളി പട്ടികവര്‍ഗ മേഖലയുടെ സമഗ്ര കാര്‍ഷിക വികസനത്തിനായി ആവിഷ്‌ക്കരിച്ച അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതിയുടെ ഉദ്ഘാടനം മലക്കപ്പാറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പട്ടികവര്‍ഗ മേഖലയിലെ കൃഷി പ്രകൃതിയെ ആശ്രയിച്ചുള്ള, പരമ്പരാഗത വിത്തുകള്‍ ഉപയോഗിച്ചുള്ള പ്രത്യേക കൃഷിയാണെന്ന് മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ പട്ടികവര്‍ഗ മേഖലയിലെ ചെറുധാന്യ കൃഷി പുനരാരംഭിച്ച സര്‍ക്കാര്‍ മില്ലറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് അട്ടപ്പാടി ട്രൈബല്‍ പ്രൊഡക്ട് എന്ന നിലയില്‍ ആറ് തരം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ്. അതിനേക്കാള്‍ മികച്ച സാധ്യതയാണ് അതിരിപ്പിള്ളിയിലുള്ളത്. ഒരുതരത്തിലുള്ള രാസകീടനാശിനിയും അതിരപ്പിള്ളിയിലെ ഊരുകളില്‍ ചെന്നിട്ടുപോലുമില്ല. ഹൈബ്രിഡ് വിത്തുകള്‍ അവിടെ കൃഷി ചെയ്യുന്നില്ല.
പട്ടിക വര്‍ഗവിഭാഗത്തിന്റെ പരമ്പരാഗത കൃഷി അതേപടി സംരക്ഷിച്ച്, ആ ഉല്‍പ്പന്നങ്ങള്‍ അതേപടി വിപണിയില്‍ എത്തിച്ചാല്‍ അതിന് വലിയ വില ലഭിക്കും. അന്താരാഷ്ട്രതലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട റെയിന്‍ ഫോറസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ ഇതിന് ലഭിച്ചുകഴിഞ്ഞാല്‍, ലോകത്തിലെ ഏതു വിപണിയിലും ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് വില്‍പന നടത്താന്‍ കഴിയും. കുരുമുളക്, കൊക്കോ, കാപ്പി, തേന്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്. പട്ടികവര്‍ഗ വിഭാഗത്തിന്റെ തനതു കൃഷിരീതിയും സംസ്‌കാരവും ജൈവവൈവിധ്യവും സംരക്ഷിച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുക. ഇതിനായി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കര്‍ഷകരുടെ ഫാര്‍മേഴസ് പ്രൊഡ്യൂസേഴ്‌സ് കമ്പനി അവരെ കൊണ്ട് തന്നെ രൂപീകരിച്ച് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കും.
കേരള കാര്‍ഷിക സര്‍വകലാശാലയോട് ട്രൈബല്‍ അഗ്രികള്‍ച്ചര്‍ വിഭാഗം ആരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുതരത്തിലും കലര്‍പ്പില്ലാത്ത, തനതായ, മൗലികമായ, പട്ടികവര്‍ഗ വിഭാഗത്തിന്റെ എല്ലാ പരിശുദ്ധിയും ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഉല്‍പ്പന്നമായിരിക്കും കൊണ്ടുവരിക. ഈ പദ്ധതിയില്‍ ഇടനിലക്കാര്‍ വേണ്ട. ആരും ഇതില്‍ കൈയിട്ടുവാരാന്‍ വരേണ്ട. ഇത് പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം വേണ്ടിയുള്ളതാണ്. പട്ടികവര്‍ഗ മേഖലയില്‍ ചില എന്‍.ജി.ഒകള്‍ സ്വാര്‍ഥ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചാലക്കുടി എം.എല്‍.എ ബി.ഡി. ദേവസ്സിയുടെ ഒരു നിയമസഭാ ചോദ്യത്തില്‍നിന്നാണ് ഈ പദ്ധതിയുടെ ആശയം ഉരുത്തിരിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും മികച്ച കാപ്പിയായി ലോകം അംഗീകരിച്ച ആന്ധ്രയിലെ അരക്‌വാലി കാപ്പി അരക്‌വാലിയിലെ പട്ടികവര്‍ഗ വിഭാഗക്കാര്‍ ഉല്‍പാദിപ്പിക്കുന്നതാണ്. ഇതാണ് അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതിക്ക് പ്രചോദനമായത്. അതിന് ആദ്യഫണ്ട് അനുവദിച്ചു. പിന്നീട്, യു.എന്‍.ഡി.പി, പട്ടികവര്‍ഗ വകുപ്പ്, സഹകരണ വകുപ്പ് എന്നിവയുടെ സഹായം ലഭിച്ചു. നോഡല്‍ ഓഫീസറെ നിയമിച്ച് പദ്ധതി തയാറാക്കി. തുടര്‍ന്ന്, പത്തുവര്‍ഷമായി പ്രവര്‍ത്തനം നിലച്ച ഷോളയാര്‍ ഗിരിജന്‍ സൊസൈറ്റി പുനരുദ്ധരിച്ചു. ഇനി അതിന് ഒരു സ്ഥിരം ഉദ്യോഗസ്ഥനെ നിയമിക്കും. റീബില്‍ഡ് കേരളയുടെ ഭാഗമായി കൃഷി വകുപ്പിന് അനുവദിച്ചതില്‍ ഏഴര കോടി രൂപ മാറ്റി വെച്ചത് അതിരപ്പിള്ളി ട്രൈബല്‍ വാലി പദ്ധതിക്കാണെന്നും മന്ത്രി പറഞ്ഞു. 10.0161 കോടി രൂപയാണ് മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഈ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
പദ്ധതിയുടെ ഉല്‍പ്പന്ന സംഭരണം അടിച്ചില്‍തൊട്ടി ഊരുമൂപ്പന്‍ പെരുമാളില്‍നിന്ന് കാര്‍ഷികോല്‍പ്പന്നം സ്വീകരിച്ച് ഷോളയാര്‍ ഗിരിജന്‍ സൊസൈറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന് നല്‍കി മന്ത്രി ഉദ്ഘാടനം ചെയ്തു. 201718 വര്‍ഷം സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ഊരിനുള്ള കാര്‍ഷിക അവാര്‍ഡ് നേടിയ തവളക്കുഴിപ്പാറ ഊരിനും 201819ല്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഊരിനുള്ള കാര്‍ഷിക അവാര്‍ഡ് നേടിയ അടിച്ചില്‍തൊട്ടി ഊരിനും മന്ത്രി ഉപഹാരം നല്‍കി. ജീവനി പദ്ധതിയുടെ ഭാഗമായി കോടാലി മുളക് തൈ, കോടാറ്റ് പയര്‍ തൈ എന്നിവ സമ്മാനിച്ച് ഊരുമൂപ്പന്‍മാരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
ബി.ഡി. ദേവസ്സി എം.എല്‍.എ അധ്യക്ഷനായി. കൃഷി വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ആന്‍സി ജോണ്‍ ആമുഖപ്രഭാഷണം നടത്തി. അതിരപ്പിള്ളി ട്രൈബല്‍ വാലി കാര്‍ഷിക പദ്ധതി നോഡല്‍ ഓഫീസര്‍ എസ്.എസ്. സാലുമോന്‍ പദ്ധതി വിശദീകരിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം സിനി ടീച്ചര്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കറുപ്പ സ്വാമി, സ്ഥിരം സമിതി അധ്യക്ഷരായ ചന്ദ്രിക ഷിബു, കെ.എം. ജോഷി, ജയ തമ്പി, ചാലക്കുടി ടൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ഇ.ആര്‍. സന്തോഷ്‌കുമാറ, ചാലക്കുടി കൃഷി അസി. ഡയറക്ടര്‍ എല്‍സി അഗസ്റ്റില്‍, ഷോളയാര്‍ ഗിരിജന്‍ സൊസൈറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന്‍, ഊരുമൂപ്പന്‍മാരായ മയിലാമണി പെരുമ്പാറ, പെരുമാള്‍ അടിച്ചില്‍തൊട്ടി, രാജു അരയക്കാപ്പ്, ഗോപി തവളക്കുഴിപ്പാറ, ഗോപാല്‍സ്വാമി വെട്ടിവിട്ടക്കാട്, രാജന്‍ വാച്ചുമരം, സുബ്രഹ്മണ്യന്‍ പൊകലപ്പാറ, ഷാജി വെറ്റിലപ്പാറ വെട്ടിക്കുഴി, മാധവന്‍ പെരിങ്ങല്‍ക്കുത്ത്, രാമന്‍ ആനക്കയം, അബ്ബാസ് ഷോളയാര്‍, രാമചന്ദ്രന്‍ മൂക്കുംപുഴ, രാജേഷ് പിള്ളപ്പാറ, വാഴച്ചാല്‍ ഊരുമൂപ്പത്തി ഗീത, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ എന്നിവര്‍ സംസാരിച്ചു. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് സ്വാഗതവും വെറ്റിലപ്പാറ കൃഷിഭവന്‍ കൃഷി ഓഫീസര്‍ പി.കെ. ജയശ്രീ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി അതിരപ്പിള്ളി ട്രൈബല്‍ വാലി പദ്ധതിയുടെ കാര്‍ഷികോല്‍പ്പന്ന പ്രദര്‍ശനവും വില്‍പനയും ഉണ്ടായിരുന്നു. പട്ടികവര്‍ഗ വിഭാഗക്കാര്‍ പരമ്പരാഗത വാദ്യവും നൃത്തവുമായാണ് മന്ത്രിയെ വേദിയിലേക്ക് ആനയിച്ചത്.