കുടുംബശ്രീ ഫുഡ് കോർട്ടിലെ താരമായി വനസുന്ദരി

കണ്ണൂർ: എന്റെ കേരളം മെഗാ മേള കണ്ട് നടന്ന് ക്ഷീണിച്ചെങ്കിൽ പവലിയന്റെ തൊട്ടുപിന്നിലായി ഒരുക്കിയ ഫുഡ് കോർട്ടിൽ കയറാം. വനസുന്ദരിയാണ് കുടുംബശ്രീ ഫുഡ് കോർട്ടിലെ താരം. അട്ടപ്പാടി 'ഷോലെ പെരുമെ ' ആദിവാസി ഊരിലെ കുടുംബശ്രീ അംഗങ്ങളാണ് ഇത് തയ്യാറാക്കുന്നത്. പച്ചക്കുരുമുളകും കാന്താരിയും പാലക്കിലയും മല്ലിയും പൊതിനയും കാട്ടുജീരകവും ചിലപച്ചിലകളും ചേർത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കൻ ചേർത്ത് കല്ലിൽ വച്ച് പൊള്ളിച്ച് ചതച്ചെടുത്താൽ വനസുന്ദരി റെഡി. അട്ടപ്പാടി ഊരുകളിൽ കൃഷി ചെയ്യുന്ന കോഴി ജീരകമാണ് വനസുന്ദരി ചിക്കന്റെ പ്രധാന രുചിക്കൂട്ട്. പച്ചനിറത്തിൽ തീൻമേശയിലേക്ക് എത്തുന്ന വനസുന്ദരി ചിക്കൻ വിഭവം അട്ടപ്പാടി ആദിവാസി ഊരുകളിലെ തനത് വിഭവമാണ്. മസാലപൊടികൾ ഒന്നും ചേർക്കാതെ തയ്യാറാക്കുന്ന ഈ വിഭവം ആരോഗ്യദായകമാണെന്ന് ഇവർ പറയുന്നു. ഒരു പ്ലേറ്റിന് 120 രൂപയാണ് ഇതിന്റെ വില. റസ്റ്റോറന്റുകളിൽ ലഭ്യമല്ലാത്ത വനസുന്ദരിക്ക് തിരക്കേറുകയാണ്.
8000 ചതുരശ്ര അടിയിലുള്ള ഫുഡ് കോർട്ടിൽ കുടുംബശ്രീയെ കൂടാതെ ഫിഷറീസ് സാഫ്, കെടിഡിസി, മിൽമ , കേരള ദിനേശ് തുടങ്ങിയവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. തേങ്ങാപാൽ ചേർത്ത പൊറോട്ടയും മാങ്ങാ ചേർത്ത മീൻ കറിയുമാണ് ദിനേശ് ഫുഡ് കോർട്ടിലെ പ്രിയവിഭവം. ഫിഷറീസിന്റെ സാഫിൽ കൂന്തൽ ഞണ്ട് ചെമ്മീൻ കല്ലുമ്മക്കായ തുടങ്ങിയ വിഭവങ്ങൾ നൂറുരൂപ മുതൽ ലഭ്യമാണ്. ഫുഡ് കോർട്ടിലെ വേറിട്ടൊരിടമാണ് പുട്ടോപിയ സ്റ്റാൾ. പേരു പോലെ തന്നെ പുട്ട് വിഭങ്ങൾ കൊണ്ട് സമ്പന്നമാണിവിടം. ചെമ്മീൻ പുട്ട്, ബീഫ് പുട്ട്, ബിരിയാണി പുട്ട്, ചോക്ലേറ്റ് പുട്ട് , ഹെർബൽ പുട്ട് തുടങ്ങിയവയും വിവിധ ശീതള പാനീയങ്ങളും കാസർഗോഡ് വയനാട് പാലക്കാട് ജില്ലകളിലെ തനത് രുചികളും സ്റ്റാളിലുണ്ട്.