സാമൂഹിക സാമ്പത്തിക സർവ്വേ ജൂലൈയിൽ

തൃശൂർ: 79-ാമത് സാമൂഹിക സാമ്പത്തിക സർവ്വേ ജൂലൈയിൽ തുടങ്ങും. വിദ്യാഭ്യാസം, ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മൊഡ്യൂളുകൾ ചേർന്ന സർവ്വേയും ആയുഷ് സർവ്വേയുമാണ് 79-ാം റൗണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തിലെ മൂന്ന് വയസിന് മുകളിലുള്ള ഓരോ അംഗവും പ്രീപ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസം വരെ ചെയ്ത വിവിധ കോഴ്സുകൾ, വിദ്യാഭ്യാസ നിലവാരം എന്നിവ രേഖപ്പെടുത്തണം.
കമ്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കാനും ഇമെയിൽ അയക്കാനും സ്വീകരിക്കാനും ഇവർക്ക് കഴിവുണ്ടോ എന്ന വിവരവും സർവ്വേയിൽ ശേഖരിക്കും. ഇന്റർനെറ്റ് ഉപയോഗിച്ച് ഓൺലൈൻ വിവരങ്ങളുടെ ആധികാരികത മനസിലാക്കൽ, സോഫ്റ്റ്‌വെയർ പ്രോഗ്രാമുകൾ തയ്യാറാക്കൽ, പ്രൈവസി സെറ്റിംഗ്സ് ഉപയോഗിക്കലും സ്വന്തം വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കലും ഫയലുകൾ കൈമാറ്റം ചെയ്യൽ, ഇലക്ട്രോണിക് പ്രസന്റേഷൻ തയ്യാറാക്കൽ, ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് സോഫ്റ്റ് വെയറുകളും ആപ്ലിക്കേഷനുകളും ഡൗൺലോഡും ഇൻസ്റ്റാളും ചെയ്യൽ, അറ്റാച്ച്ഡ് ഫയൽ അടങ്ങിയ ഇമെയിൽ, എസ്.എം.എസ് തുടങ്ങിയവ അയക്കൽ, കോപ്പി-പേസ്റ്റ് ചെയ്യൽ, എക്സൽ ഉൾപ്പെടെയുള്ള സ്പ്രെഡ് ഷീറ്റുകളിൽ അടിസ്ഥാന അരിത്തമെറ്റിക് ഫോർമുലയുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങൾ കുടുംബത്തിലെ 15 വയസിന് മുകളിലുള്ള ഓരോ അംഗവും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ചെയ്തിട്ടുണ്ടോ എന്ന് ഐ.സി.ടി മൊഡ്യൂളിൽ രേഖപ്പെടുത്തും.
ആശുപത്രി വാസത്തിനും അല്ലാതെയുമായി വിവിധ ചികിത്സകൾക്കായി പോക്കറ്റിൽനിന്ന് ചെലവായ തുകയാണ് പ്രധാനമായും ആരോഗ്യ മൊഡ്യൂളിൽ ശേഖരിക്കുന്നത്. ആയുഷ് സർവ്വേയിൽ ആയുർവേദ, ഹോമിയോ, യുനാനി, യോഗ ഉൾപ്പെടെയുള്ള വിവിധ ആയുഷ് ചികിത്സാ രീതികളെ സംബന്ധിച്ച് കുടുംബത്തിലെ അംഗങ്ങളുടെ അറിവും, ഇത്തരം ചികിത്സാ രീതികൾ കുടുംബാംഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരവുമാണ് ശേഖരിക്കുന്നത്. ആയുഷ് മരുന്നുകളുടെ ലഭ്യത, ചികിത്സാ ചെലവ്, ഏതൊക്കെ അസുഖങ്ങൾക്കാണ് ആയുഷ് ഉപയോഗിച്ചത് തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തുക. ആയുഷ് സംബന്ധിച്ച് പൂർണതോതിൽ എൻ.എസ്.ഒ നടത്തുന്ന ആദ്യത്തെ വാർഷിക സർവ്വേ കൂടിയാണിതെന്ന് കോഴിക്കോട് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ഡയറക്ടർ എഫ് മുഹമ്മദ് യാസിർ അറിയിച്ചു.