സന്തോഷാരവം ജനമനസ് കീഴടക്കി സമാപിച്ചു

post

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സന്തോഷാരവം വിളംബര ജാഥ മഞ്ചേരിയില്‍ സമാപിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന വിളംബര ജാഥ ജില്ലയാകെ പര്യടനം നടത്തിയ ശേഷമാണ് മഞ്ചേരിയില്‍ സമാപിച്ചത്. സമാപന പരിപാടി മഞ്ചേരി യു.എ. ലത്തീഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേം കുമാര്‍ അധ്യക്ഷനായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, അബ്ദുല്‍ മഹ്റൂഫ് എച്ച്.പി., മുന്‍ ഇന്ത്യന്‍ താരം യു ഷറഫലി, മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ ആസിഫ് സഹീര്‍, സുഷാന്ത് മാത്യൂ, ഷാഹിദ്, അഡ്വ. ടോം കെ. തോമസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂറ്റീവ് അംഗങ്ങളായ ഹൃഷികേഷ് കുമാര്‍, സി. സുരേഷ്, എ, നാസര്‍, കെ. മനോഹരകുമാര്‍, കൗണ്‍സിലന്‍ അഡ്വ. പ്രേമ തുടങ്ങിയവര്‍ പങ്കെടുത്തു.

മഞ്ചേരിയിലെ അക്കാദമി വിദ്യാര്‍ത്ഥികളും നാട്ടുകാരും ചേര്‍ന്ന് വന്‍സ്വീകരണമാണ് ജാഥക്ക് നല്‍കിയത്. തുടര്‍ന്ന് മഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും മുന്‍ സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചു. ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് നിലമ്പൂരില്‍ നിന്ന് ആരംഭിച്ച വിളംബര ജാഥ മുന്‍സിപ്പല്‍ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. സന്തോഷ് ദേശീയ താരങ്ങളായ ആസിഫ് സഹീര്‍, സുഷാന്ത് മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു. നിലമ്പൂരില്‍ പര്യടനം നടത്തിയ ശേഷം ജാഥ 10.30 ഓടെ വണ്ടൂരിലെത്തി. സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് അംഗം അജ്മല്‍ ഉദ്ഘാടനം ചെയ്തു. മൂന്നിന് വിളംബര ജാഥ പെരിന്തല്‍മണ്ണയിലെത്തി. പെരിന്തല്‍മണ്ണയിലെ സ്വീകരണ പരിപാടി നഗരസഭാ  ചെയര്‍മാന്‍ ഷാജി. പി. ഉദ്ഘാടനം ചെയ്തു. മുന്‍ പൊലീസ് മേധാവി യു അബ്ദുല്‍ കരീം ആദ്യക്ഷനായി. പെരിന്തല്‍മണ്ണയില്‍ നിന്ന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 4.30 യോടെ ജാഥ മങ്കടയിലെത്തി. മങ്കടയിലെ സ്വീകരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസ്‌ക്കര്‍ അധ്യക്ഷനായി.

മാര്‍ച്ച് 30ന് രാവിലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ.ടി. ചാക്കോയാണ് സന്തോഷാരവം വിളംബര ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തത്.