അതിദരിദ്രരില്ലാത്ത കേരളം സർക്കാർ ലക്ഷ്യം

post


കണ്ണൂർ: അതിദരിദ്രരില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.  ദേശീയ പാതയിൽനിന്ന്  കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ വനിതാ ജയിൽ എന്നിവയിലേക്കുള്ള റോഡ്, ജയിൽ സന്ദർശകർക്കുള്ള നവീകരിച്ച കാത്തിരിപ്പ് കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിന് ക്ലീൻ കേരള കമ്പനി നിർമ്മിച്ചു നൽകുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിന്റെ ശിലാസ്ഥാപന കർമ്മവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


പരസ്പര ആശ്രയമില്ലാതെ ഒറ്റപ്പെട്ട ജീവിതമാണ് അതിദരിദ്രർ പിന്തുടരുന്നത്. പൊതുസമൂഹമായി ജീവിക്കുമ്പോൾ ഇവരെ കൂടി നമ്മുടെ ഒപ്പം കൊണ്ടുവരിക എന്നതാണ് നമ്മുടെ ചുമതല. സൂക്ഷ്മാംശത്തിൽ ഓരോരുത്തരേയും കൃത്യമായി മനസ്സിലാക്കി പൊതുസമൂഹത്തിന്റെ ഭാഗമാക്കുക എന്ന പ്രക്രിയക്ക് സർക്കാർ ആസൂത്രണം ചെയ്ത പരിപാടി ഏപ്രിൽ മാസത്തോടെ ആരംഭിക്കും. നീതി ആയോഗിന്റെ കണക്കിൽ ഇന്ത്യയിൽ പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഒരു ശതമാനത്തോടടുത്താണ് ഇത്.


നവീകരണത്തിന് രാഷ്ട്രീയമില്ല. കെ റെയിൽ കേരള സമൂഹത്തിന്റെ വളർച്ചക്ക് ആവശ്യമാണ്. കെ റെയിലിനായി വീട് നഷ്ടപെടുത്തി ആത്മത്യാഗം ചെയ്യുന്നവർക്ക് ഇന്നുള്ളതിനേക്കാൾ മെച്ചപ്പെട്ട ജീവിത നിലവാരം ഒരുക്കും എന്നത് സർക്കാർ നൽകുന്ന ഗ്യാരണ്ടിയാണ്.  അവർക്ക് സമ്പൂർണ സന്തോഷം ഉറപ്പാക്കാതെ സർക്കാർ കെ റെയിൽ നടപ്പാക്കില്ല.  ഒരു മനുഷ്യന്റെ കണ്ണീര് വീഴ്ത്തി ഒരിഞ്ചു സ്ഥലം പോലും ഏറ്റെടുക്കില്ല. ഡി പി ആറിൽ പ്രയോകിഗമായ മാറ്റങ്ങൾ വരുത്തും . 

നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി  'ജയിലുകളുടെ നവീകരണം' പദ്ധതി പ്രകാരം 61 ലക്ഷം രൂപ ചിലവിലാണ് റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തീകരിച്ചത്. പരിപാടിയോടനുബന്ധിച്ച് 33 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ട്  ടി.കെ. ജനാർദ്ദനന് യാത്രയയപ്പും നൽകി.