എസ്എസ്എൽസി: പരീക്ഷാ ഒരുക്കങ്ങൾ പൂർത്തിയായി

post

ജില്ലയിൽ 36,186 പേർ പരീക്ഷ എഴുതും


തൃശൂർ: മാർച്ച്‌ 31ന് ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ പറഞ്ഞു. മൂന്ന് വിദ്യാഭ്യാസ ജില്ലകളിലുമായി 36186 കുട്ടികളാണ് ജില്ലയിൽ ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. തൃശൂർ 9928, ചാവക്കാട് 15040, ഇരിഞ്ഞാലക്കുട 11218 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്നവരുടെ കണക്ക്. 


മാർച്ച്‌ 31ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ 29ന് അവസാനിക്കും. എല്ലാ പരീക്ഷകൾക്കിടയിലും ഇടവേളകളുണ്ട്. കഴിഞ്ഞ വർഷത്തെ പരീക്ഷയുമായി താരതമ്യം ചെയ്താൽ കുറേക്കൂടി സമാധാനം നിറഞ്ഞ അന്തരീക്ഷത്തിലാണ് പരീക്ഷ നടക്കുന്നത്. എന്നാൽ ഒരു തരത്തിലുമുള്ള ജാഗ്രതക്കുറവും അധികൃതരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത്‌ നിന്ന് ഉണ്ടാകരുതെന്ന് ഉപഡയറക്ടർ പറഞ്ഞു. മാസ്ക്, സാനിറ്റൈസർ മുതലായവ കരുതണം. ചൂടുകാലമായതിനാൽ കുടിവെള്ളം കരുതണം. കുട്ടികൾതന്നെ കുടിവെള്ളം കൊണ്ടുവരുന്നതാകും നല്ലത്. എന്നാൽ കൈമാറി ഉപയോഗിക്കരുത്. കുടിവെള്ളം മാത്രമല്ല മറ്റു വസ്തുക്കളും കൈമാറുന്നത് ഒഴിവാക്കണം.


സ്കൂളുകൾ തുറന്നതിന് ശേഷം ഓഫ് ലൈനായും അതിന് മുൻപ് ഓൺലൈനായുമാണ് ക്ലാസുകൾ നടന്നത്. ഡിസംബർ, ജനുവരി മാസത്തോടെ പാഠഭാഗങ്ങളെല്ലാം പഠിപ്പിച്ചു തീർത്തു. കഴിഞ്ഞ രണ്ടു മാസമായി ആവർത്തന പഠനമാണ് നടന്നുവന്നത്.


ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശോധന പൂർത്തീകരിച്ച്, അവർക്ക് അർഹതപ്പെട്ട അനുകൂല്യങ്ങൾ നേടി എടുക്കാനുള്ള പ്രവർത്തനം, ഈ വർഷം വളരെ വേഗം പൂർത്തിയാക്കി. രാത്രികാല ക്ലാസുകൾ ഉൾപ്പെടെ നടന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ സ്കൂളുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. രാത്രികാല ക്ലാസുകൾ നടക്കുന്ന സ്കൂളുകളും അദ്ദേഹം സന്ദർശിച്ചു.


കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആൽമവിശ്വാസത്തോടെയാണ് കുട്ടികൾ ഇത്തവണ പരീക്ഷ എഴുതുന്നത്. വിദ്യാഭ്യാസ ജില്ലകളിൽ വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക അക്കാഡമിക് പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട ഫലം ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.