ദേശീയ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം ചെയ്തു

post

സാഹസിക ടൂറിസം കേന്ദ്രമാക്കി കണ്ണൂരിനെ മാറ്റും: മന്ത്രി പി എ മുഹമ്മദ് റിയാസ്
 

കണ്ണൂർ: വാട്ടര്‍ സ്പോര്‍ട്സിന്റെയും സാഹസിക ടൂറിസത്തിന്റെയും കേന്ദ്രമാക്കി കണ്ണൂരിനെ മാറ്റാന്‍ കഴിയുമെന്ന്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം കലണ്ടറിന്റെ ഭാഗമായുള്ള കണ്ണൂര്‍ കയാക്കത്തോണ്‍ 2022 ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം കെ ടി ഡിസി ലൂം ലാന്‍ഡ് ഹോട്ടലില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ തുടക്കമാണിതെന്നും കേരള ടൂറിസത്തില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കണ്ണൂര്‍ കയാക്കത്തോണിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എ മാരായ കെ വി സുമേഷ്, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ലോഗോ ഏറ്റുവാങ്ങി.

ഏപ്രില്‍ 24 നാണ് പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍ മുതല്‍ അഴീക്കല്‍ പോര്‍ട്ട് വരെ 11 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് നടത്തുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും. സിംഗിള്‍ കയാക്കുകളും, ഡബിള്‍ കയാക്കുകളും മത്സരത്തിലുണ്ടാകും. സിംഗിള്‍ കയാക്കുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കാറ്റഗറി ഉണ്ടാകും. ഡബിള്‍ കയാക്കുകളില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, സ്ത്രീകളും പുരുഷന്മാരും അടങ്ങിയ മിക്‌സിഡ് കാറ്റഗറിക്കും പ്രത്യേകം മത്സരം ഉണ്ടാകും.


50,000 രൂപയാണ് ഒന്നാം സ്ഥാനത്തെത്തുന്ന ടീമുകള്‍ക്ക് ലഭിക്കുക. വ്യക്തിഗത മത്സര വിജയിക്ക് ഒന്നാം സ്ഥാനത്തിന് 25000 രൂപയും, രണ്ടാം സ്ഥാനത്തിന് 15000 രൂപയും നല്‍കും. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലൂടെയും നാറാത്ത്, പാപ്പിനിശ്ശേരി, കൊളച്ചേരി, ചിറക്കല്‍, അഴീക്കോട്, വളപട്ടണം, മാട്ടൂല്‍, പാപ്പിനിശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലൂടെയും കയാക്കത്തോണ്‍ കടന്നു പോകും. കെ വി സുമേഷ് എംഎല്‍എ ചെയര്‍മാനായും ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ജനറല്‍ കണ്‍വീനറും ആയ സംഘാടക സമിതിയാണ് ദേശീയ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.