വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ ഇടപെടൽ ഫലപ്രദം; കൺസ്യൂമർഫെഡിന് കൂടുതൽ സഹായം: മുഖ്യമന്ത്രി

പിണറായിയിൽ കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കണ്ണൂർ: സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ സാധിച്ച കൺസ്യൂമർഫെഡിന് കുടുതൽ സഹായം നൽകുന്നത് സർക്കാറിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൺസ്യൂമർ ഫെഡിന്റെ പിണറായി പാണ്ട്യാല മുക്കിലെ ത്രിവേണി മെഗാമാർട്ട് ഔട്ട്‌ലൈറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉത്സവകാലത്ത് ജനങ്ങൾ വലിയതോതിൽ വിലക്കയറ്റത്തിന്റെ ഭീഷണി നേരിടുന്ന കാലങ്ങളിൽ മാർക്കറ്റിൽ ഇടപെട്ട് ഫലപ്രദമായി വില കുറക്കുന്നതിന് കൺസ്യൂമർഫെഡ് പ്രവർത്തനം ഇടയാക്കിയിട്ടുണ്ട്. നേരത്തെ ഭീമമായ നഷ്ടം കൺസ്യൂമർഫെഡിന് ഉണ്ടായിട്ടുണ്ട്. എന്നാൽ, മികവാർന്ന പ്രവർത്തനത്തിലൂടെ അത് കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞു. പൊതുവിതരണ രംഗത്ത് കൺസ്യൂമർഫെഡ് വഹിക്കുന്നത് സ്തുത്യർഹമായ ഇടപെടലാണ്-മുഖ്യമന്ത്രി പറഞ്ഞു.
പ്രമുഖ സഹകാരിയും കൺസ്യൂമർഫെഡ് മുൻ ചെയർമാനുമായ കരുണാകരൻ മാസ്റ്ററുടെ സ്മരണാർഥം പ്രവർത്തിച്ച ലിറ്റിൽ ത്രിവേണി സൂപ്പർ മാർക്കറ്റാണ് ആധുനിക സൗകര്യങ്ങളോടെ മെഗാമാർട്ടായി മാറ്റിയത്. നിത്യോപയോഗ സാധനങ്ങളോടൊപ്പം ഓഫീസ് സ്റ്റേഷനറി, ഹൗസ് ഹോൾഡ് സാധനങ്ങളും ഇറച്ചി, പാൽ, മുട്ട, പച്ചക്കറി എന്നിവയും ഇവിടെ വിലക്കുറവിൽ ലഭിക്കും. ദിനേശ് ഫുഡ്സ്, റെയ്ഡ്‌കോ, മാർക്കറ്റ്ഫെഡ്, സുഭിക്ഷ, മിൽമ, അമൂൽ, എൻ എം ഡി സി, കോഫി ഹൗസ് തുടങ്ങിയവയുടെ ഉൽപ്പന്നങ്ങൾ സഹകാരി കോർണറിൽ ലഭിക്കും. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യു പി ഐ പണമിടപാട് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. കരുണാകരനും ഇംതിയാസിനും നൽകി മുഖ്യമന്ത്രി ആദ്യവിൽപന നിർവഹിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവൻ സഹകാരി കോർണർ ഉദ്ഘാടനം നിർവഹിച്ചു.