സംസ്ഥാനത്ത് പാരിസ്ഥിതിക സുരക്ഷയും ജലസുരക്ഷയും ഉറപ്പാക്കും: മുഖ്യമന്ത്രി

post

 സംസ്ഥാനത്തുണ്ടായിട്ടുള്ള പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക സുരക്ഷയും ജലസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള നയരേഖയിലധിഷ്ഠിതമായ കര്‍മപദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര വനദിനാചരണ പരിപാടികളുടെ ഉദ്ഘാടനം വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് നയരേഖ പുറത്തിറക്കി കര്‍മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം.  പരിസ്ഥിതിപുനഃസ്ഥാപന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്ത്  'വൃക്ഷസമൃദ്ധി' എന്ന പേരിലുള്ള പദ്ധതിക്കും തുടക്കമാവുകയാണ്. വനംവകുപ്പിന്റെ സാമൂഹ്യവനവല്‍ക്കരണ വിഭാഗം,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ പങ്കാളിത്തത്തോടെ  ജനകീയമായി നടപ്പാക്കുന്ന പദ്ധതിയാണിത് . 47 ലക്ഷം വൃക്ഷത്തൈകള്‍ നട്ട് തുടര്‍പരിപാലനം ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയില്‍ വിവിധ ഇനം ജീവി വര്‍ഗങ്ങളുടെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിപത്ത് നേരിടുന്നതിന് കാലോചിതമായ നടപടികള്‍ അനിവാര്യമാണ്. അതിന്റെ ഭാഗമായി വനസംരക്ഷണത്തോടൊപ്പം ജീവിവര്‍ഗങ്ങളുടെ തനത് ആവാസവ്യവസ്ഥകള്‍ പരിപാലിച്ചുകൊണ്ടുള്ള ഹരിത വല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കും.വനാതിര്‍ത്തിക്ക് പുറത്തുള്ള വൃക്ഷവല്‍ക്കരണം, നഗരവനം, വിദ്യാവനം, തുടങ്ങിയ പദ്ധതികള്‍ അതിന്റെ ഭാഗമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കി സംസ്ഥാനത്തിന്റെ വനാവരണം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൃക്ഷത്തൈകളുടെ അതിജീവനം  ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബൃഹത്തായ വൃക്ഷവല്‍ക്കരണ പരിപാടിയാണ് വൃക്ഷസമൃദ്ധി പദ്ധതിയെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വനേതര പ്രദേശത്തെ വനവല്‍ക്കരണം, തൈകളുടെ അതിജീവനം മൂന്നുമുതല്‍ അഞ്ചുവര്‍ഷം വര്‍ഷം വരെ ഉറപ്പാക്കല്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളെ വൃക്ഷത്തൈ ഉല്‍പാദിപ്പിക്കുന്നതിന് പര്യാപ്തമാക്കാല്‍ പ്രദേശിക ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.  ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് വൃക്ഷാവരണം എന്ന ലക്ഷ്യം കൈവരിക്കാനും, ഹരിതഗൃഹ വാതക സ്വാംശീകരണത്തോത് 40 മുതല്‍ 50 ശതമാനംവരെ ഉയര്‍ത്താനും പദ്ധതിയിലൂടെ സംസ്ഥാനത്തിന് സാധിക്കും. വൃക്ഷത്തൈ തുടര്‍പരിപാലനത്തിലൂടെ എകേദശം 78 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പരിസ്ഥിതിപുനസ്ഥാപന കര്‍മ്മപദ്ധതി പ്രഖ്യാപനവും സ്തുത്യര്‍ഹസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ 2020- 21 വര്‍ഷത്തെ ഫോറസ്റ്റ് മെഡലുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.

 വന ആവാസ വ്യവസ്ഥയുടെ പുനസ്ഥാപനം എന്നത്തേക്കാളുമേറെ പ്രാധാന്യമര്‍ഹിക്കുന്ന അവസരമാണ് ഇന്ന് ലോകം നേരിടുന്നതെന്ന് ചടങ്ങില്‍ വൃക്ഷസമൃദ്ധി പദ്ധതി പ്രഖ്യാപനം  ഓണ്‍ലൈനായി നിര്‍വഹിച്ചുകൊണ്ട് തദ്ദേശ സ്വയം ഭരണ-ഗ്രാമ വികസന-എക്സൈസ് വകുപ്പു മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.  . ആഗോള താപനത്തിന് കാരണമാകുന്ന അന്തരീക്ഷത്തിലെ ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ അളവ് കഴിഞ്ഞ 100 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. ഇതിന് പരിഹാരമുറപ്പാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി നടപ്പാക്കുന്നതാണ്  വൃക്ഷതൈകളുടെ അതിജീവനം ഉറപ്പാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വൃക്ഷവത്ക്കരണ പദ്ധതിയായ വൃക്ഷ സമൃദ്ധി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും വനം വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിനും അതിന്റെ സ്വാംശീകരണം കൂടുതലായി നടത്തുക വഴി  ഭൂമിക്കും പ്രകൃതിയ്ക്കും തണലാകുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കാനുള്ള അതിപ്രധാന ഇടപെടല്‍ കൂടിയാണ് പുതിയ പദ്ധതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ജില്ലയിലെ   വനമിത്ര അവാര്‍ഡ് ജേതാവായ ലോ അക്കാദമിക്കുള്ള പുരസ്‌കാരം ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു സമ്മാനിച്ചു. വൃക്ഷസമൃദ്ധി പദ്ധതിയുടെ ധാരണാപത്രം സാമൂഹ്യവനവല്‍ക്കരണ വിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍  ഇ.പ്രദീപ് കുമാറും  തൊഴിലുറപ്പ് പദ്ധതി കേരള മിഷന്‍ ഡയറക്ടര്‍ ബി.അബ്ദുള്‍ നാസറും ഒപ്പിട്ട് പരസ്പരം കൈമാറി. മുഖ്യവനം മേധാവി പി.കെ.കേശവന്‍ ആമുഖപ്രഭാഷണം നടത്തി.അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ പ്രമോദ് ജി കൃഷ്ണന്‍ വനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്,  പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍മാരായ ഗംഗാസിംഗ്,നോയല്‍ തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(പ്ലാനിംഗ് ആന്റ് ഡവലപ്മെന്റ്) ഡി.ജയപ്രസാദ് സ്വാഗതവും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഭരണം)  ഡോ.പി.പുകഴേന്തി കൃതജ്ഞതയും പറഞ്ഞു.