ഐടി രംഗം കുതിക്കുന്നു, 10400 പുതിയ തൊഴിലവസരങ്ങളായി

മഹാമാരിക്കു മുന്നിൽ തളരാതെ കേരളത്തിന്റെ ഐടി വ്യവസായം ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാൻ ഐടി പാർക്കുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടേയും ഇളവുകളുടേയും ഫലമായി സംരഭകരെ നിലനിർത്താൻ മാത്രമല്ല കൂടുതൽ ആളുകളെ കൊണ്ടുവരാനും നമുക്കു സാധിച്ചു. കോവിഡ് കാലയളവിൽ തിരുവനന്തപുരം ടെക്‌നോപാർക്കിൽ 41, കൊച്ചി ഇൻഫോപാർക്കിൽ 100, കോഴിക്കോട് സൈബർപാർക്കിൽ 40 എന്നിങ്ങനെ ആകെ 181 പുതിയ കമ്പനികൾ പ്രവർത്തനമാരംഭിച്ചു. മൊത്തം 10400 പുതിയ തൊഴിലവസരങ്ങളും ഐടി പാർക്കുകളിൽ മാത്രമായി സൃഷ്ടിക്കപ്പെടുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഐ.ടി. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ വിപുലീകരണത്തിനു പുറമേ ദേശീയ-അന്തർദ്ദേശീയ ഐ.ടി കമ്പനികളെ സംസ്ഥാനത്തേക്ക് ആകർക്ഷിക്കുന്നതിനാവശ്യമായ മികച്ച മാർക്കറ്റിംഗ് സംവിധാനങ്ങളും സർക്കാർ രൂപീകരിച്ചു. ഐടി സംരംഭങ്ങളിൽ കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടു വരുന്നതിനാവശ്യമായ നടപടികളും സർക്കാർ സ്വീകരിച്ചു.
തിരുവനന്തപുരം ടെക്‌നോപാർക്കിൽ 2 ലക്ഷം ച. അടി വിസ്തീർണ്ണത്തിൽ 105 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടെ പുതിയ കെട്ടിടം 'കബനി'യുടെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കുകയും 10.33 ഏക്കറിൽ 80 കോടി രൂപ മുതൽമുടക്കിൽ നിർമ്മാണം പൂർത്തിയാക്കി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ക്യാമ്പസ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കൊച്ചി ഇൻഫോപാർക്കിൽ ഒന്നും രണ്ടും പദ്ധതി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു. ഒന്നാം ഘട്ടത്തിൽ 1.6 ഏക്കർ ഭൂമിയിലേക്ക് ഉപസംരംഭകരെ കണ്ടെത്തുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്. ഇൻഫോപാർക്ക് കൊച്ചിയിലും തൃശൂർ (കൊരട്ടി) യിലുമായി 57250 ച. അടി പ്ലഗ് ആൻഡ് പ്ലേ ഐ ടി സ്‌പേസ് നിർമ്മാണം പൂർത്തിയാക്കി.
2022-23 വർഷത്തെ ബഡ്ജറ്റിൽ ഐടി വികസനത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും തുകകൾ വകയിരുത്തിയിരുത്തുകയും ചെയ്തിട്ടുണ്ട്. ഐ.ടി. ഇടനാഴികളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ പുതിയ ഐ.ടി. പാർക്ക്, കൊല്ലത്ത് 5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഐ.ടി. സൗകര്യം, ടെക്‌നോപാർക്ക് ഫേസ് 111, സാറ്റലൈറ്റ് ഐ.ടി. പാർക്കുകൾ എന്നീ പദ്ധതികൾ പ്രഖ്യാപിക്കുകയും സ്ഥലം ഏറ്റെടുക്കുന്നതിനായി കിഫ്ബി ലാൻഡ് അക്വിസിഷൻ പൂളിൽ നിന്ന് 1000 കോടി വകയിരുത്തുകയും ചെയ്തു. വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ പങ്കു വഹിക്കാൻ സാധിക്കുന്ന ഐടി വ്യവസായത്തിന്റെ വികസനം സാധ്യമാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ ഉറപ്പു പാലിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്. അതിന്റെ ഫലമായാണ് കോവിഡ് കാലത്തും ഈ നേട്ടങ്ങൾ സ്വന്തമാക്കാൻ നമുക്ക് സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.