ആശ്വാസമാകാൻ ദുരിതാശ്വാസനിധി, ആറുവർഷം കൊണ്ട് 5,97,868 പേർക്ക് സഹായം

post

പൊതുആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മികവുറ്റതാക്കുന്നതിനൊപ്പം തന്നെ അർഹരായവർക്ക് ചികിത്സാ സഹായം ഉറപ്പു വരുത്തുക എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായി 2016 മെയ് മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി ഏകദേശം 6 ലക്ഷം (5,97,868) പേർക്ക് ചികിത്സാ സഹായം നൽകി. 

1106.44 കോടി രൂപ അതിനായി അനുവദിച്ചു. ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 2021 മെയ്  മുതൽ 2022 ജനുവരി വരെ മാത്രം 235.83 കോടി രൂപ ചികിത്സാ സഹായമായി നൽകിക്കഴിഞ്ഞു. 

കോവിഡ് മഹാമാരിയും പ്രളയങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടും ചികിത്സാ സഹായം മികച്ച രീതിയിൽ ലഭ്യമാക്കാൻ സാധിച്ചു എന്നത് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിനെ വിശ്വാസത്തിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനകൾ നൽകാൻ കൂടുതൽ ആളുകൾക്ക് പ്രചോദനം കൂടിയാണിത്.

പൊതുആരോഗ്യമേഖലയുടെ ശാക്തീകരണവും അർഹരായവർക്ക് ചികിത്സാ സഹായം ഉറപ്പു വരുത്തലും മികച്ച രീതിയിൽ പ്രവർത്തനം തുടരുകയാണ്. ഇതിന്റെ തെളിവു കൂടിയാണ് ഈ കണക്കുകൾ.  കോവിഡ് മഹാമാരിയും പ്രളയങ്ങളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ നേരിട്ടുമ്പോഴും ക്ഷേമകാര്യങ്ങളിൽ സർക്കാർ ജാഗ്രത പുലർത്തിയിരുന്നു. ജനത്തിന്റെ പ്രശ്‌നങ്ങൾ കണ്ടറിഞ്ഞാണ് സർക്കാരിന്റെ ഓരോ ക്ഷേമ പ്രവർത്തനവും മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.