തലസ്ഥാനത്ത് കൈരളി തീയറ്റർ സമുച്ചയത്തിൽ ഇനി മികച്ച സിനിമാസ്വാദനം

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കൈരളി, ശ്രീ, നിള തീയറ്ററുകൾ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ചു. 12 കോടി മുടക്കിയാണ് തിയറ്റർ സമുച്ചയം ആധുനീകരിച്ചിരിയ്ക്കുന്നത്. തലസ്ഥാനനഗരിയിലെ പ്രധാന തീയറ്റർ സമുച്ചയവും ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയുമാണ് ഇവിടം.
RGB 4K ലേസർ പ്രൊജക്ടറുകളാണ് മൂന്നു തീയേറ്ററുകളിലും സ്ഥാപിച്ചിരിയ്ക്കുന്നത്. വ്യത്യസ്തങ്ങളായ നിറങ്ങളുടെ മായാജാലങ്ങൾ സ്‌ക്രീനിൽ പുനസൃഷ്ടിയ്ക്കാൻ കഴിയുന്ന പ്രോജെക്ടറുകളാണിവ. ജീവസ്സുറ്റതും യാഥാർത്ഥ്യത്തോട് അടുത്ത നിൽക്കുന്നതുമായ ഒരു ദൃശ്യാനുഭവം ഇത് പ്രേക്ഷകർക്ക് സമ്മാനിയ്ക്കും. വളരെക്കുറിച്ച് വൈദ്യുതി മാത്രം ചെലവഴിയ്ക്കുന്ന ഇവ ദീർഘകാലം നിലനിൽക്കുന്നതാണ്. ലേസർ പ്രൊജക്റ്ററുകൾക്ക് അനുയോജ്യമായ ഹൈ വൈറ്റ്, സിൽവർ സ്‌ക്രീനുകളാണ് മൂന്നു തീയേറ്ററുകളിലും ഒരുക്കിയിരിയ്ക്കുന്നത്. കൂടാതെ ട്രിപ്പിൾ ബീം 3D യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്.
ഡോൾബി സർവ്വർ വഴി തന്നെയാണ് ഏറ്റവും മികച്ച ശ്രവ്യാനുഭവം നൽകുന്ന 32 ചാനൽ DOLBY ATMOS ശബ്ദ സംവിധാനം പ്രേക്ഷകരിലേക്കെത്തുന്നത്. ശബ്ദ സംവിധാനത്തിന് പൂർണ്ണതയേകുന്ന Acoustic treatment സംവിധാനവും തീയ്യറ്ററുകളിൽ ഉപയോഗിച്ചിരിയ്ക്കുന്നു. സിനിമയ്ക്കിടയിൽ വാതിൽ തുറന്നാലും പുറമെ നിന്നുള്ള വെളിച്ചം അകത്തു കടക്കാത്ത തരത്തിൽ Light - Trap-കൾ സ്ഥാപിച്ചട്ടുണ്ട്. മികച്ച എയർ കണ്ടീഷനിംഗ് സംവിധാനവും തീയേറ്ററിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ അത്യാധുനിക ഫയർ പമ്പോടുകൂടിയ ഫയർ അലാറം, സ്‌മോക്ക് ഡിറ്റക്ടർ, മോടി കൂട്ടാൻ മനോഹരമായ ഡിസൈനൽ ലൈറ്റുകൾ, ലോബിയിൽ എല്ലായിടത്തും മ്യൂസിക് സിസ്റ്റം, ലിഫ്റ്റ് സൗകര്യം എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഡോർമിറ്ററി, വി.ഐ.പി റൂം, വി.ഐ.പി ലോഞ്ച്, വായനമുറി എന്നിവയുമുണ്ട്.
കേരളത്തിലെ ആദ്യ ബേബി റൂമോട് കൂടിയാണ് തീയേറ്ററുകൾ ഒരുങ്ങിയിരിയ്ക്കുന്നത്. ഫീഡിംഗ് റൂം ഉൾപ്പടെയുള്ള ഇടങ്ങളിലിരുന്നു സിനിമ ആസ്വദിയ്ക്കാവുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. കുട്ടി കരഞ്ഞാലും ശബ്ദം പുറത്ത് കേൾക്കാത്ത രീതിയിലാണ് റൂമിന്റെ നിർമാണം. ഭിന്നശേഷിക്കാർക്കായി റാമ്പ്, വീൽചെയർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
നവീകരിച്ച തീയറ്ററുകളുടെ ഉദ്ഘാടനം മാർച്ച് 16ന് വൈകിട്ട് ആറിന് സാംസ്‌കാരികമന്ത്രി സജി ചെറിയാൻ നിർവഹിക്കും. മന്ത്രിമാരായ ആൻറണി രാജു, വി. ശിവൻകുട്ടി, ജി.ആർ അനിൽ തുടങ്ങിയവർ സംബന്ധിക്കും.