ഞങ്ങളും കൃഷിയിലേക്ക് - ഓരോ വീടിന്റെയും മുദ്രാവാക്യം

post

വയനാട്: കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ' ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതി ഓരോ വീടിന്റെയും മുദ്രാവാക്യമായി മാറുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഓരോ കുടുംബത്തേയും കൃഷി മുറ്റത്തേക്കിറക്കി പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്ത കൈവരിക്കുകയും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയുമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. വ്യക്തികള്‍ക്ക് പുറമെ രാഷ്ട്രീയ,സന്നദ്ധ സംഘടനകള്‍, മത, സാംസ്‌ക്കാരിക സംഘടനകള്‍, കോളജുകള്‍, സ്‌ക്കൂളുകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കാളികളാക്കും. സംസ്ഥാനത്ത് പുതുതായി ചുരുങ്ങിയത് 10000 കര്‍ഷക ഗ്രൂപ്പുകള്‍ സ്ഥാപിക്കുക, എല്ലാ വീടുകളിലും പോഷകത്തോട്ടം നിര്‍മ്മിക്കുക എന്നിവയും ലക്ഷ്യമിടുന്നു. ' ഞങ്ങളും കൃഷിയിലേക്ക് ' ക്യാമ്പയിന്‍ പൊതു സമൂഹം നിറഞ്ഞ മനസ്സോടെ എറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

ജപ്തി ഭീഷണി: ഗൗരവമായി ഇടപെടും 

സര്‍ഫാസി നിയമപ്രകാരം കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കുകള്‍ വിട്ട് നില്‍ക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കോവിഡ് പശ്ചാത്തലത്തില്‍ എറെ പ്രയാസമനുഭവിക്കുന്ന ഇക്കാലത്ത് കര്‍ഷകരുടെ കിടപ്പാടം നഷ്ടപ്പെടുത്തുന്ന തരത്തിലുളള നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കരുത്. വീടില്ലാത്ത വര്‍ക്കെല്ലാം വീട് നിര്‍മ്മിച്ച് നല്‍കാനുളള പരിശ്രമങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ ഉള്ള വീട്ടില്‍ നിന്നും ഒരാളെ കുടിയിറക്കുന്നത് അങ്ങേയറ്റം ക്രൂരമാണ്. വിഷയത്തില്‍ ബാങ്കുകള്‍ ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കണമെന്നും മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.


വയനാട്ടിലെ കര്‍ഷകര്‍ക്ക് ഉണ്ടായ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്തി അടിയന്തരമായി പരിഹരിക്കാനുളള എല്ലാ പരിശ്രമങ്ങളും കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകും. മൊറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യം പരിഗണി ക്കാന്‍ നേരത്തെ തന്നെ സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടിടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങേയറ്റം ജനദ്രോഹപരമായ സര്‍ഫാസി ആക്റ്റ് പോലുളള നിയമങ്ങളില്‍ കാലോചിതമായ പൊളിച്ചെഴുതുഴുത്ത് അത്യാവശ്യമാമെണെന്നും മന്ത്രി പ്രസാദ് പറഞ്ഞു. 


അന്തസ്സോടെ കൃഷി


കര്‍ഷകനെ എക്കാലവും കൃഷിയുമായി ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കുന്ന തരത്തിലൂളള ഇടപെടലുകള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകണമെന്ന് മന്ത്രി പി. പ്രസാദ്.  

ജില്ലാ ആസൂത്രണഭവനില്‍ ചേര്‍ന്ന കൃഷി വകുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയിലൂടെ കര്‍ഷകന് അന്തസ്സോടെ ജീവിക്കാന്‍ കഴിയുന്ന വരുമാനവും സാഹചര്യം ഉറപ്പാക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ മുന്‍ഗണ നല്‍കണം. ഇക്കാര്യത്തില്‍ തനിക്ക് എത്രമാത്രം സംഭാവന നല്‍കാന്‍ സാധിക്കുമെന്ന് ഒരോ ഉദ്യോഗസ്ഥനും ചിന്തിക്കണം. കൃഷി ഉദ്യോഗസ്ഥര്‍ ആനുകൂല്യ വിതരണ ത്തില്‍ മാത്രം ഒതുങ്ങാതെ ഫില്‍ഡ്തലങ്ങളിലെത്തി കര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും അറിവുകളും പകര്‍ന്ന് നല്‍കണം. ഇതിലൂടെ കര്‍ഷകരുമായി ആത്മ ബന്ധം സ്ഥാപിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 


കൃഷി ഓഫീസുകള്‍ക്ക് ഗ്രേഡിംഗ്


കൃഷിവകുപ്പിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകക്ഷേമ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ കൃഷിഭവനുകള്‍ക്ക് ഗ്രേഡിംഗ് നല്‍കുമെന്ന് മന്ത്രി. പ്രദേശത്തെ കാര്‍ഷിക വികസനത്തിനും കര്‍ഷകക്ഷേമം മുന്‍നിര്‍ത്തി നടത്തിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് ഗ്രേഡിംഗ് നല്‍കുക.