വാക്കുപാലിച്ചു; രാമേട്ടന്റെ പുല്ലുവീട്ടിൽ മന്ത്രിയെത്തി

വയനാട്: ഒരു മാസം മുമ്പ് ഓണ്‍ലൈനായി നടന്ന കല്‍പ്പറ്റയിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ ഉദ്ഘാടനവേളയിലാണ് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അന്ന് ചടങ്ങില്‍ പങ്കെടുത്ത ചെറുവയല്‍ രാമനോട് വീട്ടിലേക്ക് വരുമെന്ന കാര്യം പറഞ്ഞത്. ഈ വാക്ക് പാലിച്ച് മന്ത്രി കമ്മന ചെറുവയലിലെ പുല്ലുമേഞ്ഞ ചെറുവയല്‍ തറവാടിന്റെ വരാന്തയിലെത്തിയപ്പോള്‍ നിറഞ്ഞ സന്തോഷം. സാറ് വാക്കു പാലിച്ചല്ലോ എന്നു പറഞ്ഞാണ് പരമ്പര്യ നെല്‍വിത്തു സംരക്ഷകനായ രാമനും കുടുംബവും മന്ത്രിയെ വീട്ടിലേക്ക് സ്വീകരിച്ചത്. ഇറതാണ നീളന്‍ വരാന്തയില്‍ പുല്‍പ്പായയിലരുന്ന് മന്ത്രി തനി നാടന്‍ ഗ്രാമീണനായി മാറി. കാലത്തെ തോല്‍പ്പിച്ച പുല്ല് വീടിന്റെ വരാന്ത പിന്നെയൊരു പഴയ കൃഷിക്കാലത്തിന്റെ ഓര്‍മ്മകളുടെതായി മാറുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ചെറുവയല്‍ രാമന്റെ വീട്ടിലെത്തിയ കൃഷി മന്ത്രിക്കും വിസ്മയമായി മാറുകയായിരുന്നു ഈ പൈതൃക ഭവനം. മഞ്ഞിന്റെ തണുപ്പില്‍ ഒന്നര മണിക്കൂറോളം നീണ്ടു നിന്ന ദീര്‍ഘ സംഭാഷണത്തില്‍ നനവാര്‍ന്ന മണ്ണിന്റെ നന്മകളും പ്രതീക്ഷകളുടെ പുതിയ കാലവും വേരാഴ്ത്തുന്നതായിരുന്നു. കൃഷി ഉപജീവനവും വരുമാനവുമായിരുന്ന സ്വന്തം നാട് ഓണാട്ടുകരയെക്കുറിച്ചും ഉത്സവങ്ങളെക്കുറിച്ചും പഴയകാലത്തെക്കുറിച്ചുമെല്ലാം മന്ത്രി പറഞ്ഞു. വെള്ളക്കാളകളും ചുവപ്പ് കാളകളും കൃഷിയിടങ്ങളുമെല്ലാം ആ നാടിന്റെയും ഒരു കാലത്തെ ജീവതാളമായിരുന്നു. ഗൃഹാതുരമായ കാര്‍ഷിക ഓര്‍മ്മകളുടെ അധ്യായങ്ങള്‍ പരസ്പരം പങ്ക് വെച്ചപ്പോള്‍ ഇതിനെല്ലാം സാക്ഷ്യമാവുകയായിരുന്നു ഈ വീടും ഇവിടെ എത്തിയവരും.
മാറിയ കൃഷിരിതികളും പരിസ്ഥിതി സന്തുലിതമായ കാലാവസ്ഥയെക്കുറിച്ചും പുതിയ തലമുറയെക്കുറിച്ചുമെല്ലാം ചെറുവയല്‍ രാമന്‍ മന്ത്രിയോട് പറഞ്ഞു. തനത് ഭക്ഷണ രീതികളുടെയും പരമ്പരാഗത കൃഷിയെക്കുറിച്ചുമെല്ലാം നിറഞ്ഞു നിന്ന സംഭഷാണത്തില്‍ വയനാടന്‍ ചേമ്പും കാച്ചിലും തനത് ഭക്ഷണവുമെല്ലാം ഇടകലര്‍ന്നു വന്നു. കൂടെയുണ്ടായിരുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബിയും വയനാടിന്റെ വിശേഷങ്ങളുമായി കൂട്ടത്തില്‍കൂടി. കുട്ടികളിലും പുതിയ തലമുറയിലും കൃഷി ശീലമാകാന്‍ എന്തെങ്കിലും ചെയ്യണം. ആകുലത പങ്ക് വെച്ച് ചെറുവയല്‍ രാമന് മന്ത്രിയുടെ ഉറപ്പ്. വിദ്യാലയങ്ങളില്‍ കൃഷി സേനയ്ക്ക് തുടക്കമിടാന്‍ പോവുകയാണ്. ഞങ്ങളും കൃഷിയിടത്തിലേക്ക് എന്ന പേരില്‍ കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കൃഷി ചെയ്യാനുള്ള ത്വരയുണ്ടാക്കും. പച്ചക്കറി തുടങ്ങിയവയ്‌ക്കെല്ലാം അന്യ ദേശത്തെ ആശ്രയിക്കുന്ന സമീപനത്തിന് ഒരു പരിധിവരെ ഇങ്ങനെയെല്ലാം മാറ്റമുണ്ടാകും. കൃഷി വകുപ്പിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പുതിയ പദ്ധതികളെക്കുറിച്ചെല്ലാം മന്ത്രി മറുപടി പറഞ്ഞു. അകത്തെ പത്തായപുരയും നെല്ല് സൂക്ഷിക്കുന്ന അറയുമെല്ലാം മന്ത്രിയെ കാണിച്ചു. അപ്പോഴേക്കും സ്വന്തം പാടത്ത് വിളയിച്ച മരതൊണ്ടി നെല്ല് ഉരളില്‍ കുത്തിവെളുപ്പിച്ച അരിയുടെ കഞ്ഞിയും വയനാടന്‍ ചേമ്പും റെഡിയായി. പുല്‍പ്പായയില്‍ ചമ്രം പടിഞ്ഞിരുന്നു മന്ത്രിയും രാമനോടൊപ്പം പ്രഭാത ഭക്ഷണത്തില്‍ പങ്കുചേര്‍ന്നു. ചെമ്മീന്‍ ചമ്മന്തിയുമെല്ലാമായി പ്രഭാത ഭക്ഷണം സുഭിക്ഷം.തനത് ഭക്ഷണത്തിൻ്റെ രുചിയെയും മന്ത്രി പ്രകീർത്തിച്ചു. കാര്‍ഷിക സംസ്‌കൃതിക്കൊപ്പം നടന്ന വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ രാമന് ഒരു നിര്‍ബന്ധം. കുറിച്യ പരമ്പരാഗത ആയുധം അമ്പും വില്ലും മന്ത്രി ഒന്നു പരീക്ഷിക്കണം. ചെറിയ പരിശീലനത്തൊടുവില്‍ ലക്ഷ്യത്തിലേക്ക് അമ്പും തൊടുത്തു. യാത്രയാക്കാന്‍ വാഹനത്തിനരികില്‍ എത്തിയ ചെറുവയല്‍ രാമന് മന്ത്രിയുടെ വക ഒരു സല്യൂട്ട്. തനിക്ക് കിട്ടിയ പകരമില്ലാത്ത ആദരവിന് അപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ രാമന്റെയും തിരിച്ചുള്ള സല്യൂട്ട്. അനേകം പേര്‍ക്ക് ആതിഥിമരുളിയ ചെറുവയലിലെ പുല്ല് വീടിന് ഇതും ഒരു അസുലഭ നിമിഷമായി മാറി. . മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ്, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. തൊട്ടടുത്ത നെച്ചോളി കോളനിയില്‍ കുഴഞ്ഞു വീണ് മരിച്ച മൂപ്പന്‍ വേണുവിന്റെ വീടും സന്ദര്‍ശിച്ചാണ് മന്ത്രി പി.പ്രസാദ് മടങ്ങിയത്.
കൃഷിക്കാരന്റെ മനസ്സ് നിറയണം കണ്ണ് നിറയരുത്_ മന്ത്രി പി.പ്രസാദ്
മണ്ണില്‍ പണിയെടുക്കുന്ന കൃഷിക്കാരന്റെ മനസ്സ് നിറയണമെന്നും കണ്ണ് നിറയരുതെന്നും കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക പാക്കേജുകള്‍, വിപണികള്‍, വിളകള്‍ക്കുള്ള താങ്ങുവില തുടങ്ങിയ നിരവധി കര്‍ഷക സഹായ പദ്ധതികള്‍ ഈ ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ജപ്തി നടപടികള്‍ പോലുള്ള നടപടികള്‍ പുനപരിശോധിക്കും. കര്‍ഷകരെ സഹായിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കും. ചെറുവയല്‍ രാമനെ പോലുള്ള കര്‍ഷകര്‍ കേരളത്തിലെ കാര്‍ഷിക മേഖലയുടെ ഊര്‍ജ്ജമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ്, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.