സമഗ്രതയിലേക്ക് മിഴി തുറന്ന് കോരങ്ങത്ത് കോളനി; വികസനപ്രവൃത്തികൾ നാടിന് സമർപ്പിച്ചു

മലപ്പുറം: സംസ്ഥാന പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കർ സമഗ്രവികസനപദ്ധതിയിലൂടെ നിറമരുതൂർ ഗ്രാമപഞ്ചായത്തിലെ കോരങ്ങത്ത് പട്ടികജാതി കോളനിയിൽ നടപ്പിലാക്കിയ വികസനപ്രവൃത്തികളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
അംബേദ്കർ ഗ്രാമപദ്ധതി 2016 - 17ന്റെ ഭാഗമായി പൂർത്തീകരിച്ച കുടിവെള്ള പദ്ധതി, നടപ്പാത നിർമാണം, ഡ്രൈനേജ് നിർമാണം, വീടുകൾക്ക് സംരക്ഷണഭിത്തി നിർമാണം, സോളാർ ലൈറ്റ് സ്ഥാപിക്കൽ, ഭവന പുനരുദ്ധാരണം എന്നീ പ്രവൃത്തികളാണ് കോളനിയിലെ കുടുംബങ്ങൾക്കായി സമർപ്പിച്ചത്.പദ്ധതി പ്രകാരമുള്ള പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചുവെന്നും കോളനിയിലെ ജനതയ്ക്ക് ഏറെ ആശ്വാസകരമായ പ്രവൃത്തികളേറ്റെടുക്കുവാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന പട്ടികജാതി കോളനികളെ സ്വയം പര്യാപ്തതയിലേക്കും സമഗ്ര വികസന പാതയിലേക്കും എത്തിക്കുകയാണ് അംബേദ്കർ ഗ്രാമം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മയിൽ അധ്യക്ഷനായി.
പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ ഭൗതിക സൗകര്യങ്ങളാണ് കോളനിയില്‍ ഒരുക്കിയിട്ടുള്ളത്.
കാലങ്ങളായി കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്ന കോളനിയിലെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകാന്‍ പൊതുകിണറും ജലശുദ്ധീകരണത്തിനുള്ള വാട്ടര്‍ പ്യൂരിഫയറും കുടിവെള്ള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട് . 23.8 ലക്ഷം രൂപ വിനിയോഗിച്ച് രണ്ട് സെന്റ് സ്ഥലത്താണ് കിണര്‍ കുഴിച്ചത്. അതിനോട് ചേര്‍ന്ന് 3.85 ലക്ഷം രൂപ വിനിയോഗിച്ച് വാട്ടര്‍ പ്യൂരിഫയറും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വീടുകളിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പ് ലൈനും ടാപ്പുകളും പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.
48 പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ പദ്ധതിയുടെ ഭാഗമായി നടപ്പാതകൾ കോൺഗ്രീറ്റ് ചെയ്ത് നിർമിച്ചു . ഇതോടൊപ്പം തെരുവുവിളക്കുകളും സോളാർ ലൈറ്റും സ്ഥാപിച്ചു. മഴക്കാലങ്ങളിൽ കനോലി കനാൽ നിറഞ്ഞൊഴുകി കോളനിയിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്താറുണ്ട്. ഇതിനൊരു പരിഹാരമായി വീടുകൾക്ക് കരിങ്കല്ല് കൊണ്ട് സംരക്ഷണഭിത്തിയും നിർമിച്ചു നൽകി. വീടുകളുടെ കേടുപാടുകൾ തീർത്ത് നൽകാനും ഡ്രൈനേജ് നിർമിക്കാനും പദ്ധതിയിലൂടെ കഴിഞ്ഞു. പ്രവൃത്തി നിർവഹണമെറ്റെടുത്ത മലപ്പുറം ജില്ലാ നിർമിതി കേന്ദ്രത്തെ പ്രതിനിധീകരിച്ച് അനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലയിൽ 27 പട്ടികജാതി കോളനികളിലാണ് പദ്ധതിയുടെ ഭാഗമായി വികസനപ്രവർത്തനങ്ങൾ നടത്താൻ അനുമതിയുള്ളത്. ഓരോ കോളനികളെയും സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അംബേദ്കർ ഗ്രാമം പദ്ധതി സംസ്ഥാന പട്ടികജാതി വകുപ്പ് ആരംഭിച്ചത്. ഇതിനായി ജില്ലക്ക് 27 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.