സ്ത്രീധനമേ വേണ്ട; ജില്ലാതല ഡിബേറ്റ് മത്സരത്തിൽ മാറ്റുരച്ച് വിദ്യാർഥികൾ

post

കണ്ണൂർ: സ്ത്രീധന സമ്പ്രദായത്തോട് മുഖംതിരിച്ച് സ്ത്രീധനമേ വേണ്ടായെന്ന നിലപാടുമായി കോളേജ് വിദ്യാർഥികൾ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീധന സമ്പ്രദായം-അനാചാരം എന്ന വിഷയത്തിൽ നടത്തിയ ജില്ലാതല ഡിബേറ്റ് മത്സരത്തിലാണ് വിദ്യാർഥികൾ പ്രതികരിച്ചത്. ജില്ലാ സ്പോർട്സ് ഹാളിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ മത്സരം ഉദ്ഘാടനം ചെയ്തു.

ഒന്നാം സ്ഥാനക്കാരായും മികച്ച ടീമായും മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജ് തെരഞ്ഞെടുക്കപ്പെട്ടു. ചെറുപുഴ നവജ്യാതി കോളേജിലെ പി ബി ശ്രുതി മോളാണ് മികച്ച ഡിബേറ്റർ. രണ്ടാം സ്ഥാനം ഇരിട്ടി മഹാത്മഗാന്ധി കോളേജും മൂന്നാം സ്ഥാനം ചെറുപുഴ നവജ്യോതി കോളേജും നേടി. വനിത ശിശു വികസന വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടിയുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർഥികൾക്കിടയിൽ ജൻഡർ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഡിബേറ്റ് മത്സരം നടത്തുന്നത്.

മാർച്ച് രണ്ട്, മൂന്ന് തീയ്യതികളിൽ കോളേജ് തലത്തിൽ നടത്തിയ മത്സരത്തിൽ വിജയിച്ച ടീമുകളാണ് ജില്ലാതലത്തിൽ മാറ്റുരയ്ക്കാനെത്തിയത്. മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജ, ഇരിട്ടി മഹാത്മഗാന്ധി കോളേജ് എന്നിവയാണ് മാറ്റുരച്ച മറ്റുടീമുകൾ. ആൺകുട്ടികളും പെൺകുട്ടികളുമുള്ള അഞ്ച് പേരടങ്ങുന്നതാണ് ഒരു ടീം. സംസ്ഥാനതല മത്സരം മാർച്ച് ഏഴിന് തിരുവനന്തപുരം സെൻട്രൽ ലൈബ്രറി ഹാളിൽ നടക്കും. ഇവിടെ നിന്നും ജയിക്കുന്ന രണ്ട് ടീമുകളാണ് മാർച്ച് എട്ടിന് നടക്കുന്ന ഫൈനലിൽ പങ്കെടുക്കുക.