പന്ന്യന്നൂരില്‍ അടുക്കള മാലിന്യം സംസ്‌കരിക്കാന്‍ ഇനി ബൊക്കാഷി ബക്കറ്റുകള്‍

കണ്ണൂർ: വീടുകളിലെ അടുക്കള മാലിന്യം വളമാക്കി മാറ്റാന്‍ പന്ന്യന്നൂര്‍ പഞ്ചായത്തില്‍ ഇനി 'ബൊക്കാഷി ബക്കറ്റുകള്‍' ഉപയോഗിക്കും. പഞ്ചായത്തത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 274 കുടുംബങ്ങള്‍ക്കാണ് ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്യുന്നത്.
പഞ്ചായത്തിന്റെ പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സെന്റീവ് ഗ്രാന്റില്‍ നിന്നും 7,78,160 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ അഴുകുന്നതിന് മുമ്പ് കമ്പോസ്റ്റ് ആക്കി മാറ്റുന്ന വായുരഹിത അഴുകലിന്റെ രൂപമാണ് ബൊക്കാഷി. ദുര്‍ഗന്ധം പരത്തില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മാലിന്യം ശേഖരിക്കാനുള്ള ബക്കറ്റ്, വേസ്റ്റ് പ്രസ്സര്‍, അരിപ്പ എന്നിവയാണ് ഒരു കിറ്റിലുണ്ടാകുക.
ബൊക്കാഷി നിര്‍മാണത്തിനു വേണ്ട പ്രധാന ഘടകം ലാക്റ്റോബാസിലസ് ബാക്ടീരിയയാണ്. ഗുണപ്രദമായ ഈ സൂക്ഷ്മാണു അടങ്ങിയ പൊടിയും ബക്കറ്റിനൊപ്പം ലഭിക്കും. ഇത് ഉപയോഗിച്ചാണ് മാലിന്യം കമ്പോസ്റ്റ് ആക്കി മാറ്റുന്നത്. നിക്ഷേപിക്കുന്ന മാലിന്യത്തിന്റെ അളവിന് ആനുപാതികമായി പൊടി ചേര്‍ക്കണം. ഈ ബാക്ടീരിയയാണ് ദുര്‍ഗന്ധം വരാതെ കമ്പോസ്റ്റ് തയ്യാറാക്കാന്‍ സഹായിക്കുന്നത്.
കമ്പോസ്റ്റ് നിര്‍മ്മിക്കാന്‍ ബക്കറ്റില്‍ ആദ്യം ശര്‍ക്കര ഇടണം. അതിനു മുകളില്‍ അരിപ്പ വെച്ച് അടക്കുക. പിന്നീട് ജൈവ മാലിന്യം നിക്ഷേപിക്കാം. ബക്കറ്റ് നിറഞ്ഞ ശേഷം വായു കടക്കാതെ 15 ദിവസം അടച്ചു വച്ചാല്‍ കമ്പോസ്റ്റ് തയ്യാറാകും. ഖരരൂപത്തിലുള്ള കമ്പോസ്റ്റ് ജൈവ വളമായും ബക്കറ്റിന്റെ അടിവശത്തെ ടാപ്പിലൂടെ ശേഖരിക്കുന്ന ദ്രാവകം കീടനാശിനിയായും ഉപയോഗിക്കാം.