സമഗ്രതയിലേക്ക് ചുവട് വച്ച് കോരങ്ങത്ത് അംബേദ്കര്‍ കോളനി

post

ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

സംസ്ഥാന പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന അംബേദ്കര്‍ സമഗ്രവികസനപദ്ധതിയിലൂടെ നിറമരുതൂര്‍ ഗ്രാമപഞ്ചായത്തിലെ കോരങ്ങത്ത് അംബേദ്കര്‍ കോളനിയുടെ മുഖഛായ മാറുന്നു. പദ്ധതി പ്രകാരമുള്ള പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയായെന്നും വികസനനേട്ടങ്ങള്‍  കോളനിയിലെ കുടുംബങ്ങള്‍ക്ക് ഉടന്‍ സമര്‍പ്പിക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയുടെ ഭൗതിക സൗകര്യങ്ങളാണ് കോളനിയില്‍ ഒരുക്കിയിട്ടുള്ളത്. കാലങ്ങളായി കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്ന കോളനിയിലെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകാന്‍ പൊതുകിണറും ജലശുദ്ധീകരണത്തിനുള്ള വാട്ടര്‍ പ്യൂരിഫയറും സ്ഥാപിച്ചുകഴിഞ്ഞു. 23.8 ലക്ഷം രൂപ വിനിയോഗിച്ച് രണ്ട് സെന്റ് സ്ഥലത്താണ് കിണര്‍ കുഴിച്ചത്. അതിനോട് ചേര്‍ന്ന് 3.85 ലക്ഷം രൂപ വിനിയോഗിച്ച് വാട്ടര്‍ പ്യൂരിഫയറും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വീടുകളിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പ് ലൈനും ടാപ്പുകളും പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.

48 പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ പദ്ധതിയുടെ ഭാഗമായി നടപ്പാതകള്‍ കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിച്ചു. ഇതോടൊപ്പം തെരുവുവിളക്കുകളും സ്ഥാപിച്ച് കോളനിയെ പ്രകാശപൂരിതമാക്കി. മഴക്കാലങ്ങളില്‍ കനോലി കനാല്‍ നിറഞ്ഞൊഴുകി കോളനിയില്‍ വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്താറുണ്ട്. ഇതിനൊരു പരിഹാരമായി വീടുകള്‍ക്ക് കരിങ്കല്ല് കൊണ്ട് സംരക്ഷണഭിത്തിയും നിര്‍മിച്ചു നല്‍കി. വീടുകളുടെ കേടുപാടുകള്‍ തീര്‍ത്ത് നല്‍കാനും പദ്ധതിയിലൂടെ കഴിഞ്ഞു.  ഡ്രൈനേജിന്റെ പ്രവര്‍ത്തനവും വായനശാലയുടെ നവീകരണവും പൂര്‍ത്തീകരിച്ചു. മലപ്പുറം നിര്‍മിതി കേന്ദ്രമാണ് കോളനിയുടെ വികസന പ്രവൃത്തികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്നത്.

ജനപ്രതിനിധികളും കോളനിയിലെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്നവരും ഉള്‍പ്പെടുന്ന മോണിറ്ററിങ് കമ്മിറ്റിയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുന്നുണ്ട്.

താനൂര്‍ മണ്ഡലത്തിലെ തന്നെ പൂരപ്പുഴ കോളനിയിലെ സമഗ്രവികസന പദ്ധതി പൂര്‍ത്തിയായി.  ജില്ലയില്‍ 27 പട്ടികജാതി കോളനികളിലാണ് പദ്ധതിയുടെ ഭാഗമായി വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിയുള്ളത്. ഓരോ കോളനികളെയും എല്ലാ അര്‍ഥത്തിലും സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അംബേദ്കര്‍ സ്വാശ്രയ ഗ്രാമം  പദ്ധതി സംസ്ഥാന പട്ടികജാതി വകുപ്പ് ആരംഭിച്ചത്. ഇതിനായി ജില്ലയ്ക്ക് 27 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സംസ്ഥാനത്ത് പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന പട്ടികജാതി കോളനികളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിയതായും മന്ത്രി പറഞ്ഞു.