പ്രിയദര്‍ശിനി വിശ്വാസ് പോയിന്റിലേക്കുള്ള ട്രക്കിംഗില്‍ താരമായി ബില്ലുവും

post

പ്രിയദര്‍ശിനി ടൂറിസം സോണിലെ വിശ്വാസ് പോയിന്റിലെക്ക് കാല്‍നട ചെയ്യുന്ന സഞ്ചാരികള്‍ക്ക്  ബില്ലു എന്നും അത്ഭുതമാണ്.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ ട്രക്കിങ്ങിലും ബില്ലു തന്നെയായിരുന്നു താരം. പ്രിയദര്‍ശിനി ടൂറിസം സോണിലെ പ്രദേശവാസിയായ സി.വി ചന്ദ്രന്റെ വളര്‍ത്തു നായയാണ് ബില്ലു. വിശ്വാസ് പോയിന്റിലെക്ക് എത്തുന്ന എല്ലാവര്‍ക്കും വഴികാട്ടി കൂടിയാണ് ബില്ലു.  മറ്റ് വളര്‍ത്തു നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റോ, പുതുതായി കാണുന്ന ആളുകളൊട് അമര്‍ഷമോ  ബില്ലുവിനില്ല. പ്രിയദര്‍ശിനിയില്‍ എത്തുന്ന എല്ലാവരും ബില്ലുവിന്റെ അതിഥികളാണ്.  

സുസ്ഥിര വിനോദസഞ്ചാര വികസനത്തിന്റെ പ്രചാരണര്‍ഥം സംഘടിപ്പിച്ച  ട്രക്കിങ് കാലത്ത് 7.30ക്ക്  തന്നെ പ്രിയദര്‍ശിനിയില്‍ ആരംഭിച്ചു .  ട്രക്കിങ്ങിന് പങ്കെടുക്കാന്നെതിയവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയാണ് യാത്ര ആരംഭിച്ചത്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി. പ്രഭാത് ഫ്‌ളാഗ് ഓഫ് ചെയ്തു.

ആരംഭം മുതലെ ബില്ലുവും ചന്ദ്രേട്ടനും ഒപ്പമുണ്ട് വഴിക്കാട്ടികളായി വിശ്വാസ് പോയിന്റിലേക്ക്.  ലക്കിടി ഒറിയന്റല്‍ കോളെജിലെയും സുല്‍ത്താന്‍ ബത്തേരി അല്‍ഫോണ്‍സാ കോളേജിലെയും ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്,ഡി.റ്റി.പി.സി   ജീവിനക്കാര്‍, ഗ്ലോബ് ട്രക്കേഴ്‌സ് അംഗങ്ങള്‍, ഉണര്‍വ് നാടന്‍ കലാ പഠനകേന്ദ്രത്തിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ വിശ്വാസ് പോയിന്റിലേക്കുള്ള യാത്രയിലുണ്ടായിരുന്നു.